കൊച്ചി: അറബിക്കടലിന്റെ അടിത്തട്ടിൽ ഉയർന്ന് നിൽക്കുന്ന മലകളോട് (സീമൗണ്ട്) ചേർന്ന് കാണപ്പെടുന്ന കൂന്തൽ, കണവ, നീരാളി വർഗയിനങ്ങളുടെ ലഭ്യതയും ജൈവ വൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടൽ ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) തുടക്കമിട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ട് വർഷം നീണ്ടുനിൽക്കുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണ പദ്ധതി. സീമൗണ്ട് കേന്ദ്രീകരിച്ച് വസിക്കുന്ന കൂന്തൽ, കണവ, നീരാളി തുടങ്ങിയവയുടെ വൈവിധ്യം, പരിസ്ഥിതി, ലഭ്യത, ജീവിതരീതികൾ എന്നിവ പഠനം നടത്തും. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കും.
കേന്ദ്ര സർക്കാരിന്റെ ഡീപ് ഓഷ്യൻ മിഷന്റെ വെർട്ടിക്കൽ-3 പ്രകാരം സൂരത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട പര്യവേക്ഷണം രണ്ട് ഗവേഷണ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്നു. കൊച്ചിയിൽ നിന്ന് സിഎംഎഫ്ആ.ഐയുടെ ഗവേഷണയാനമായ എഫ്.വി. സിൽവർ പോംപാനോയിൽ പുറപ്പെട്ട സംഘം സീനിയർ സയന്റിസ്റ്റ് ഡോ.ദിവ്യ വിശ്വംഭരന്റെയും സയന്റിസ്റ്റ് എം കവിതയുടെയും നേതൃത്വത്തിൽ സർവേ നടത്തി. സമാന്തരമായി കൊല്ലം അഴീക്കൽ ഹാർബറിൽ നിന്നും പുറപ്പെട്ട സംഘത്തിന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി. വെങ്കിടേശൻ നേതൃത്വം നൽകി.
ആഴക്കടലിലെ ഇത്തരം മത്സ്യയിനങ്ങളെ കൃത്യമായി മനസ്സിലാക്കാനും അതുവഴി അവയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ ആവിഷ്‌കരിക്കുന്നതിനും ഈ പഠനം സഹായകരമാകുമെന്ന് ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററായ ഡോ.ഗീത ശശികുമാർ പറഞ്ഞു. സി.എം.എഫ്.ആർ.ഐയുടെ മംഗളൂരു റീജിയണൽ സെന്ററുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കടൽ അടിത്തട്ടിൽ നിന്ന് 100 മീറ്ററിലധികം ഉയരമുള്ളതാണ് സീമൗണ്ടുകൾ അഥവാ കടലിനടിയിലെ മലകൾ. സമുദ്രോപരിതലത്തിന് താഴെയും സമുദ്രത്തിനടിയിലുമായി കാണപ്പെടുന്ന വൈവിധ്യമാർന്ന ജീവജാലങ്ങളുടെ കേന്ദ്രങ്ങളായിട്ടാണ് ഇവയെ കണക്കാക്കുന്നത്. ചുറ്റുമുള്ള മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച്, ആഴക്കടലിൽ വസിക്കുന്ന സസ്യജാലങ്ങളുടെയും വിവിധയിനം മത്സ്യങ്ങളുടെയും വലിയൊരു ശേഖരം തന്നെ ഈ സീമൗണ്ടുകളിൽ കാണപ്പെടുന്നു. സവിശേഷമായ ഭൂപ്രകൃതിയും പാരിസ്ഥിതിക പ്രത്യേകതകളും കാരണം സമുദ്ര ആവാസവ്യവസ്ഥയിൽ സീമൗണ്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.





























