കൊച്ചി : കേരളത്തിന്റെ കടൽ കായലോര മേഖലകളിൽ ഉത്തരവാദിത്ത ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട നീക്കവുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സി.എം.എഫ്.ആർ.ഐ). പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് കരുത്ത് പകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവൽകരണം കൂടി ഉന്നമിട്ടുള്ളതാണ് പുതിയ പദ്ധതി. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പരിശീലനം നൽകി കേരളത്തിന്റെ തീരദേശ പൈതൃക അംബാസിഡർമാരാക്കി മാറ്റുകയും അവരിലൂടെ കടലറിവുകളും തീരദേശ സംരക്ഷണപാഠങ്ങളും സഞ്ചാരികളിലെത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 24 സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള ശാസ്ത്രീയ പരിശീലനം പൂർത്തിയായി. കഴിഞ്ഞ വർഷം സി.എം.എഫ്.ആർ.ഐ ആരംഭിച്ച ജനപ്രിയ ബോധവൽക്കരണ പരിപാടിയായ ‘ഫിഷ് വോക്കിന്റെ ‘ തുടർ പ്രവർത്തനമാണ് ഈ പദ്ധതി.
കേരളത്തിലെ കായലുകളും കടൽത്തീരങ്ങളും സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുമായി നേരിട്ട് ഇടപെടുന്ന ടൂറിസം പ്രൊഫഷണലുകളിൽ ശാസ്ത്രീയമായ അവബോധമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സി.എം.എഫ്.ആർ.ഐ യിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 98-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിശീലനത്തിന്റെ സമാപന ചടങ്ങിൽ കൊച്ചി മേയർ അഡ്വ.വി.കെ. മിനിമോൾ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിലെ പരമ്പരാഗതവും സമകാലികവുമായ മത്സ്യബന്ധന രീതികൾ, സമുദ്ര ജൈവവൈവിധ്യം, കടൽതീരങ്ങൾ, പാറക്കെട്ടുകൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, കായലുകൾ, ആഴക്കടൽ ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ പരിശീലനത്തില്‍ പകർന്നു നൽകി.
കൂടാതെ സമുദ്രോത്പന്ന കയറ്റുമതിയെക്കുറിച്ചും കൂട് മത്സ്യകൃഷി (മാരികൾച്ചർ) അടക്കമുള്ള ആധുനിക രീതികളെക്കുറിച്ചും ഗൈഡുകളെ ബോധവൽക്കരിച്ചു. ചെല്ലാനം ഫിഷിംഗ് ഹാർബർ, പുത്തൻതോട് ബീച്ച്, കോട്ടപ്പുറത്തെ കൂട് മത്സ്യകൃഷി ഫാമുകൾ, പനമ്പുകാട് കണ്ടൽക്കാടുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പ്രാദേശിക ജീവനോപാധികൾ ഉറപ്പാക്കുന്നതും സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ ഒരു വിനോദസഞ്ചാര സംസ്‌കാരം വളർത്തിയെടുക്കാനാണ് ഈ പദ്ധതിയെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികളുമായി ഇടപഴകുന്ന ടൂറിസ്റ്റ് ഗൈഡുകൾക്ക് സമുദ്ര സംരക്ഷണത്തിന്റെ സന്ദേശം വളരെ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
കേരളത്തിന്റെ തനത് തീരദേശ പൈതൃകവും പരമ്പരാഗത കടലറിവുകളും ഇക്കോടൂറിസം രംഗത്ത് വലിയ സാധ്യതകൾ തുറക്കുമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു പുതിയ ടൂറിസം സംസ്‌കാരം വളർത്തിയെടുക്കാനും ഇത്തരം ശാസ്ത്രീയമായ പരിശീലനങ്ങൾ സഹായിക്കുമെന്നും മേയർ വ്യക്തമാക്കി. യോഗത്തില്‍ ഡോ.ശോഭ ജോ കിഴക്കൂടൻ, ഡോ.മിറിയം പോൾ ശ്രീറാം എന്നിവര്‍ സംസാരിച്ചു.
































