ന്യൂഡല്‍ഹി : കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് സിഎന്‍എന്‍ – ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രവചനം. 140 നിയമസഭാ സീറ്റില്‍ യു.ഡി.എഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. എല്‍.ഡി.എഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബി.ജെ.പിക്ക് നാല് വരെ സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍
യുഡിഎഫ്- 70-80
എൽഡിഎഫ്- 58-68ട
ബിജെപി- 0-4
എൽഡിഎഫ് മൂന്നാമൂഴം പ്രതീക്ഷിച്ച് നേരിട്ട തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരുന്നത്. 78.27 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം.































