ഡൽഹി: വരുംദിവസങ്ങളിൽ സിഗരറ്റ് വിലയിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ സിഗരറ്റ് നിർമ്മാതാക്കളായ ഐടിസി ലിമിറ്റഡ്, ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവർ മെയ് ഒന്ന് മുതൽ വിവിധ ബ്രാൻഡുകൾക്ക് 17 ശതമാനം വരെ വില കൂട്ടാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഫെബ്രുവരിയിൽ സർക്കാർ എക്സൈസ് തീരുവ ഉയർത്തിയതിന് പിന്നാലെ കമ്പനികൾ നടത്തുന്ന രണ്ടാമത്തെ വില പരിഷ്കരണമാണിത്. വിതരണക്കാരുമായുള്ള ചർച്ചകളെ അടിസ്ഥാനമാക്കി എൻഡിടിവി പ്രോഫിറ്റാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഗോൾഡ് ഫ്ലേക്ക് പ്രീമിയം, ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് കിംഗ്സ്, മാൾബോറോ തുടങ്ങിയ പ്രീമിയം ബ്രാൻഡുകൾക്കാണ് പ്രധാനമായും വില കൂടുക. റിപ്പോർട്ടുകൾ പ്രകാരം, 115 രൂപ വിലയുണ്ടായിരുന്ന ഗോൾഡ് ഫ്ലേക്ക് പ്രീമിയം പാക്കറ്റിന് 135 രൂപയോളം നൽകേണ്ടി വരും.
കിംഗ്-സൈസ് വിഭാഗത്തിൽ ഓരോ സിഗരറ്റിനും നിലവിലുള്ള 20 രൂപയിൽ നിന്ന് 25 മുതൽ 28 രൂപ വരെയാകാൻ സാധ്യതയുണ്ട്. നികുതി വർദ്ധനവ് മൂലമുള്ള അധിക ബാധ്യത നികത്താനും ലാഭം നിലനിർത്താനുമാണ് കമ്പനികൾ വീണ്ടും വില കൂട്ടാൻ തീരുമാനിച്ചത്. വില വർദ്ധനവ് പ്രതീക്ഷിച്ചതിനെത്തുടർന്ന് ഓഹരി വിപണിയിൽ സിഗരറ്റ് നിർമ്മാതാക്കളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. ഐടിസി, ഗോഡ്ഫ്രെ ഫിലിപ്സ് എന്നിവയുടെ ഓഹരി വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. എന്നാൽ, തുടർച്ചയായുണ്ടാകുന്ന വിലക്കയറ്റം ഉപഭോക്താക്കളെ വിലകുറഞ്ഞ ബദലുകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും ഏപ്രിൽ മാസത്തിൽ മാത്രം സിഗരറ്റ് വിൽപ്പനയിൽ 20 ശതമാനത്തോളം കുറവുണ്ടായതായും ഡീലർമാരുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.





























