തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത. തട്ടിപ്പുകാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനായി ജപ്തി ഉൾപ്പെടെയുള്ള നടപടിക്ക് സഹകരണവകുപ്പ് താത്പര്യം കാണിക്കുന്നില്ല. 25 വർഷത്തിനിടെ ഒരു ജപ്തി നടപടിപോലും സ്വീകരിക്കാൻ സഹകരണവകുപ്പ് തയ്യാറായിട്ടുമില്ല. ജപ്തിക്കെതിരെ പ്രതികൾ കോടതിയിൽനിന്ന് ഇടക്കാല ഉത്തരവ് വാങ്ങുന്നതോടെ സഹകരണവകുപ്പ് നടപടി അവസാനിപ്പിക്കുകയാണ് പതിവ്. തൃശ്ശൂരിലെ പുത്തൂർ സഹകരണ ബാങ്കിൽ 42 കോടിയുടെ തട്ടിപ്പു നടന്നിട്ട് 10 വർഷമാകുകയാണ്. കോൺഗ്രസ് ഭരണസമിതിയുടെ കാലത്ത് നടന്ന തട്ടിപ്പും ക്രമക്കേടും കാരണം ഭരണം നഷ്ടമായി. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം. നേതൃത്വം നൽകുന്ന സമിതി അധികാരത്തിലെത്തിയെങ്കിലും ആർക്കും നിക്ഷേപത്തുക തിരികെ നൽകിയില്ല.
ബാങ്കിന്റെ മുൻ പ്രസിഡന്റ് ഉൾപ്പെടെ 20 പേരിൽനിന്ന് 2.54 കോടി തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് സർച്ചാർജ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പുറപ്പെടുവിച്ചിട്ട് മൂന്നു വർഷമായെങ്കിലും നടപടിയുണ്ടായില്ല. 5000-ത്തിൽപ്പരം നിക്ഷേപകർക്ക് പലിശയുൾപ്പടെ 70 കോടിയോളമാണ് ഇപ്പോൾ നൽകാനുള്ളത്. നൽകുന്ന പണമാകട്ടെ മുതിർന്ന പൗരന്മാരായ കുറച്ച് നിക്ഷേപകരെ നറുക്കിട്ടെടുത്ത് മാസംതോറും നൽകുന്ന 25,000 രൂപമാത്രം. കോൺഗ്രസ് ഭരണസമിതിയുടെ കാലത്ത് തട്ടിപ്പ് നടന്ന് പിന്നീട് നിക്ഷേപം ഉടൻ തിരികെ നൽകുമെന്ന വാഗ്‌ദാനത്തിലൂടെ സി.പി.എം. നേതൃത്വം നൽകുന്ന ഭരണസമിതി അധികാരത്തിലെത്തിയിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും പണം തിരികെ – കിട്ടാതെ നിക്ഷേപകർ നിരാശയിലാണ്. കേരളത്തിലെ ഏറ്റവും വലിയ സഹകരണത്തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽപ്പോലും റിക്കവറി നടപടിക്ക് സഹകരണ വകുപ്പിന് ഇതേവരെ സാധിച്ചിട്ടില്ല. 2019-ൽ ഈ ബാങ്കിലെ തട്ടിപ്പു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്‌തതാണ്.