മല്ലപ്പള്ളി : സഹകരണമേഖലയെ ഗ്രസിച്ചിരിക്കുന്ന നിരവധി പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ നിയമത്തിൽ സമഗ്രമായ അഴിച്ചുപണി നടത്തുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കൺകറൻറ് ഓഡിറ്റിന് പകരം ഒരു സംഘത്തെത്തന്നെ പരിശോധനയ്ക്ക് നിയോഗിക്കും. ക്രമക്കേടുകൾ കണ്ടെത്താനും നടപടികൾ സ്വീകരിക്കാനും ഇന്നത്തെ ചട്ടങ്ങളുടെ നൂലാമാലകൾ കാലതാമസം വരുത്തുന്നു. ഇതൊഴിവാക്കാൻ കുറ്റം കണ്ടാലുടൻ ക്രിമിനൽ കേസ് എടുക്കാവുന്ന വിധം ചട്ടങ്ങൾ പരിഷ്‌കരിക്കും. തിരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ അംഗീകൃത തിരിച്ചറിയൽകാർഡുകൾ നിർബന്ധമാക്കും. ഇക്കാര്യങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിക്ഷേപ ഗ്യാരണ്ടി അഞ്ച് ലക്ഷമാക്കി ഉയർത്തിയതായും ഉടനെ നിലവിൽ വരുമെന്നും അറിയിച്ചു. ബാങ്കിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി അവയുടെ വെബ്സൈറ്റിലൂടെ എല്ലാവർക്കും അറിയാവുന്ന സാഹചര്യവും ഉറപ്പാക്കും. മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഹെഡ്ഓഫീസ് മന്ദിര ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സഹകരണ മേഖലയെ അഴിമതി തളർത്തുകയാണെന്നും തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നതായും ഇക്കാര്യങ്ങളിൽ മന്ത്രി നടപടിയെടുക്കണമെന്നും രാജ്യ സഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ യോഗം ഉദ്‌ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മന്ദിര ഉദ്‌ഘാടനവും പ്രസംഗവും ഇതിന് മുൻപേ നടത്തിയ മന്ത്രി വാസവൻ വീണ്ടും വേദിയിലെത്തിയാണ് നിയമ പരിഷ്കരണം നടത്തുന്ന കാര്യം അറിയിച്ചത്. ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ അധ്യക്ഷത വഹിച്ചു.
കോവിഡിലും പ്രളയത്തിലും തകർന്ന കേരളത്തെ നിലനിർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് സഹകരണ മേഖലയാണെന്ന് മന്ത്രി വാസവൻ പറഞ്ഞു. 2074 വീടുകൾ നിർമ്മിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 228 കോടി രൂപ നൽകി. കെ.എസ്.ആർ.ടി.സി.യെയും സഹായിച്ചു. 6000 കോടി രൂപ ലക്ഷ്യമിട്ട നിക്ഷേപസമാഹരണം 7253 കോടിയിലാണ് അവസാനിച്ചത്. കേരള ബാങ്ക് പുതുതലമുറ ബാങ്കുകളോട് മത്സരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നിക്ഷേപങ്ങൾ കാർഷിക മേഖലയിലടക്കം സംസ്ഥാനത്ത് തന്നെ വിനിയോഗിക്കാൻ സഹകരണബാങ്കുകൾ തയ്യാറാകുമ്പോൾ ഉത്തരേന്ത്യൻ കോർപറേറ്റുകളെ മാത്രം സഹായിക്കുകയാണ് പൊതുമേഖലാ ബാങ്കുകൾ. ഇതിന് കൂട്ട് നിൽക്കുകയും കേരളത്തിലെ സഹകരണ മേഖലയെ വിവിധ നടപടികളിലൂടെ തകർക്കുകയുമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.