തുർക്കി : തുർക്കിയിലെ വടക്കൻ ബാർട്ടിൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയും ചെയ്‌തതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. കരിങ്കടൽ തീരത്തുള്ള അമസ്രയിലെ ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. ഇവിടെ നിന്നും 11 പേരെ രക്ഷപ്പെടുത്തിയതായും ഇവർ ചികിത്സയിലാണെന്നും തുർക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിൻ കോക്ക പറഞ്ഞു.
സ്ഫോടനം നടക്കുമ്പോൾ 110 ഓളം പേർ ഖനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരിൽ പകുതിയോളം പേരും 300 മീറ്റർ ആഴത്തിലാണ് ഉണ്ടായിരുന്നത്. കൽക്കരി ഖനികളിൽ കാണപ്പെടുന്ന ഫയർഡാമ്പ് മൂലമാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഊർജ മന്ത്രി ഫാത്തിഹ് ഡോൺമെസ് പറഞ്ഞു.





























