പത്തനംതിട്ട : ഇലന്തൂരിലെ ഇരട്ട നരബലിയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്താനാണ് പോലീസ് നീക്കം. ഭഗവൽസിംഗിൻ്റെ വീട്ടുവളപ്പിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇവിടെ ശനിയാഴ്ച വിശദമായ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്തും. ഇതിൻ്റെ ഭാഗമായി മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പോലീസ് നായ്ക്കളും ജെസിബി ഉൾപ്പെടെയുള്ള മെഷീനുകളും സ്ഥലത്ത് എത്തിക്കഴിഞ്ഞു. ഇതുപയോഗിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്.
കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും എറണാകുളം പോലീസ് ക്ലബിൽ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീട്ടുപരിസരം പരിശോധിക്കാനുള്ള തീരുമാനവുമായി അന്വേഷണ സംഘം രംഗത്തെത്തിയത്. ലൈലയെയും ഭഗവൽ സിംഗിനെയും ചോദ്യം ചെയ്തതതോടെയാണ് അവർ ഈ തീരുമാനം കെെക്കൊണ്ടത്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതോടെയാണ് സംശയം ഉടലെടുത്തത്. ഇവർ എന്തോ മറച്ചു വെയ്ക്കുന്നതായുള്ള സംശയം ഉയർന്നതിനെ തുടർന്നാണ് കൂടുതൽ നരബലി ഇവിടെ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായതും. ഇതിനെത്തുടർന്നാണ് പരിശോധനയ്ക്ക് അനുമതി വാങ്ങിച്ചതും. പ്രതികൾ മൂന്നുപേരെയും ഇലന്തൂരിലെത്തിച്ചാണ് പരിശോധന നടത്തുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുക്കൽ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അന്വേഷണത്തിൻ്റെ ഭാഗമായി വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. പത്മം, റോസ്‌ലി എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീ നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കിൽ അവരുടെ മൃതദേഹവും ഈ വീട്ടുവളപ്പിൽ കുഴിച്ചിട്ടിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇയാളിൽ നിന്നും കാര്യമായി വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവൽ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോൾ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നുള്ള കാര്യം പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് പോലീസ്. മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇന്നു തുടരുമെന്നും പോലീസ് അറിയിച്ചു.































