തിരുവനന്തപുരം : ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനമുൾപ്പെടെ ഒട്ടേറെ അവസരങ്ങൾ തുറന്നു കിട്ടിയ സാഹചര്യത്തിൽ അതിനനുവദിക്കാതെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് എതിരെ പാർട്ടിക്കുള്ളിൽ അമർഷം ഉയരുന്നു. ആരോപണമുയർന്നപ്പോൾ അതിനെ നേരിടാതെ ഒളിവിൽ പോയ എൽദോസിന്റെ നടപടിയാണ് അമർഷം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഒളിവിൽ പോകേണ്ട കാര്യമില്ലെന്നാണ് കെപിസിസിയുടെയും വിലയിരുത്തൽ. അതുകൊണ്ടുതന്നെ പാർട്ടിക്കുള്ളിൽ അനഭിമതനായി മാറിയിരിക്കുന്ന എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് കെെവിടാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചനകൾ. പീഡനക്കേസിൽ കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിക്കെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവി നിർണ്ണായകമാകുകയാണ്. കോടതിയുടെ തീരുമാനംകൂടി അറിഞ്ഞ ശേഷം പാർട്ടി കുന്നപ്പിള്ളിക്ക് എതിരെ കടുത്ത നടപടിതന്നെ കെെക്കൊള്ളുമെന്നാണ് സൂചനകൾ.
അതേസമയം ഇ വരുന്ന 20നകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ കുന്നപ്പിള്ളിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് എന്നാണെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകാത്തതിനാലായിരുന്നു തീയതി നീട്ടി നൽകിയത്. എന്നാൽ കേസ് ഇന്ന് കോടതി എടുക്കുകയും വിധി വരികയും ചെയ്താൽ പാർട്ടി നടപടി ഉടനുണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഒരുപക്ഷേ നാളെത്തന്നെ നടപടിയുണ്ടായേക്കും. കോടതി വിധി എതിരാകുകയാണെങ്കിൽ കുന്നപ്പിള്ളിയെ പോലീസ് അറസ്റ്റുചെയ്യുകകയായിരിക്കും അടുത്ത നടപടി.





























