ന്യൂഡൽഹി : മാര്‍ക്ക് ഷീറ്റ് വൈകിയതിന്‍റെ പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി തീ കൊളുത്തിയ കോളേജ് പ്രിന്‍സിപ്പല്‍ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളേജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ്മയാണ് (54) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് വിമുക്ത മരണപ്പെട്ടതെന്ന് സഹോദരന്‍ അരവിന്ദ് തിവാരി പറഞ്ഞു.
ഫെബ്രുവരി 20 നാണ് സിംറോള്‍ നിവാസിയായ പൂര്‍വ്വ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവ (24) തന്‍റെ ബി ഫാം മാര്‍ക്ക് ഷീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ആക്രമണത്തില്‍ വിമുക്തയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കോളേജ് സഹപ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് അവിടെ നിന്ന് ചോയിത്രം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വിമുക്ത ശര്‍മ്മയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ശ്രീവാസ്തവയെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയും പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പ്രതിക്കെതിരെ മുന്‍പും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പോലീസിന്‍റെ നിഷ്‌ക്രിയത്വമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങളും ബിഎം കോളേജ് ജീവനക്കാരും ആരോപിച്ചു .പ്രതി മുമ്പ് ഒരു കോളേജ് പ്രൊഫസറെ കുത്തി പരിക്കേല്‍പ്പിക്കുകയും ക്യാമ്പസില്‍ പലതവണ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പലിനും പലതവണ ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു.





























