തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം. സമരസമിതി സെക്രട്ടറി എസ് വളർമതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം. അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സർക്കാർ സമരാവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.
ഇതോടെയാണ് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കിയാൽ കുറച്ച് ഉദ്യോഗാർത്ഥികൾക്ക് എങ്കിലും ജോലി ലഭിക്കും. രണ്ടുമാസം സാവകാശം വേണമെന്നാണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്.




























