ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥിനിയെ പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പീഡനത്തിനിരയാക്കി. കോളേജ് വിദ്യാർത്ഥിനിയായ 20കാരിയെ ആണ് പീഡിപ്പിച്ചത്. കാമുകനോടൊപ്പമുള്ള യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. രവി സോളങ്കി എന്നയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പ്രതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
പ്രശാന്ത് വിഹാറിലെ അപ്പാർട്ട്‌മെന്റിന് സമീപം കഴിഞ്ഞയാഴ്ചയാണ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. ജൂലായ് ഏഴിന് യുവതിയും കാമുകനും കാറിൽ ഒന്നിച്ചിരിക്കുന്ന വീഡിയോ പ്രതി മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് ബൈക്കിൽ അവരെ പിന്തുടർന്ന് അപ്പാർട്ട്മെന്റിന് പുറത്ത് കാത്തുനിന്നു. കാമുകൻ പോയതിന് ശേഷം അപ്പാർട്ട്‌മെന്റിലേക്ക് പ്രവേശിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ തടഞ്ഞു. പോലീസുകാരനാണെന്ന് അവകാശപ്പെട്ട പ്രതി കാമുകനൊപ്പമുള്ള യുവതിയുടെ വീഡിയോ കാണിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് അപ്പാർട്ട്മെന്റിന്റെ കോണിപ്പടിയിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി രക്ഷപെടുകയായിരുന്നു.