തിരുവനന്തപുരം : അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അധ്യാപകർ ട്യൂഷന്‍ നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ – എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.
സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകനുമായ കെടി ചന്ദ്രമോഹനെ മലപ്പുറം ഗവ. വനിത കോളേജിലേക്ക് സ്ഥലംമാറ്റി. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ കെടി ചന്ദ്രമോഹന്‍ ഉള്‍പ്പെട്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവായ ചന്ദ്രമോഹനെതിരെയുള്ള നടപടി വൈകുന്നതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ക്കടക്കം പരാതി നല്‍കിയിരുന്നു.






























