പത്തനംതിട്ട : അവകാശികളില്ലാതെ ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിൽ കിടക്കുന്ന പണം അവരുടെ അവകാശപ്പെട്ട കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം സ്വാഗതാർഹമാണെന്നും ദീർഘനാളായി പ്രയാസകരമായ സാഹചര്യങ്ങൾ നേരിട്ടിരുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 10 വർഷത്തിനു മുകളിലായി അവകാശവാദം ഉന്നയിക്കാതെ കിടക്കുന്ന പണം അവരുടെ അവകാശികൾക്കോ ബന്ധപ്പെട്ടവർക്കോ കൈമാറാൻ ലീഡ് ബാങ്ക് നേതൃത്വത്തിൽ നടന്ന “നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം!“ എന്ന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെ 402 കോടി രൂപയാണ് പത്തനംതിട്ട ജില്ലയിൽ മാത്രം വിവിധ ബാങ്കുകളിൽ അവകാശപ്പെടാത്ത നിക്ഷേപങ്ങളായി കിടക്കുന്നത്. അതിൽ 10 വർഷമായി ഒരിടപാടും നടക്കാത്ത 4,07,747 അക്കൗണ്ടുകളിലായി 111.82 കോടി രൂപയാണുള്ളത്. അക്കൌണ്ടിൽ ഒരു ഇടപാടും 10 വർഷമായി നടന്നിട്ടില്ലെങ്കിൽ ആർ.ബി.ഐ നിയമപ്രകാരം ആ അക്കൗണ്ടിലുള്ള തുക ഡെപ്പോസിറ്റർ എജ്യൂക്കേഷൻ & അവെയർനെസ് ഫണ്ട് (DEAF) എന്ന അക്കൌണ്ടിലേക്ക് മാറ്റപ്പെടും. തങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ പേരിൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും ബാങ്കിൽ ഉണ്ടോയെന്നു പരിശോധിക്കാനുള്ള അവസരവും പൗരന്മാർക്ക് അവകാശപ്പെട്ടതും ഉതുവരെ ക്ലെയിം ചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, ഡിവിഡന്റുകൾ, മ്യൂച്ചൽഫണ്ട് യൂണിറ്റുകൾ, പെൻഷൻ ബാലൻസുകൾ തുടങ്ങിയ തുകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ഈ 111.82 കോടി രൂപ അവകാശികളിലേക്ക് എത്തിക്കാനുമുള്ള അവസരവുമാണ് ഈ ക്യാമ്പിൽ സജ്ജീകരിച്ചിരുന്നത്.
ബാങ്കുകളിൽ പണം നിക്ഷേപിച്ചിരുന്ന ഇത്തരത്തിലുള്ള നിരവധി കുടുംബങ്ങൾ അതീവ പ്രയാസകരമായ സാഹചര്യത്തിലായിരുന്നു. ഈ വിഷയം പാർലമെന്റിലും പാർലമെന്റ് ഫൈനാൻസ് കമ്മിറ്റി അംഗമെന്ന നിലയിൽ ഫൈനാൻസ് കമ്മിറ്റിയിലും ശക്തമായി ഉന്നയിച്ചിരുന്നു. ലീഡ് ബാങ്ക് മാനേജരുടെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും ആണ്. ഏറെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ശേഷമാണ് ഈ പാവപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിച്ചത്. കുടുംബത്തിലെ ഒരംഗം മരണപ്പെടുമ്പോൾ അവരുടെ നിക്ഷേപം അവകാശികൾക്ക് ഓഫീസുകൾ കയറിയിറങ്ങാതെ ലഭിക്കണം — അത് അവരുടെ അവകാശമാണ്. നീണ്ട പോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിൽ നീതി ലഭിച്ചുവെന്നും ആന്റോ ആന്റണി പറഞ്ഞു. ലീഡ് ബാങ്ക് മാനേജർ മനോജ് കെ.എസ്, ആർബിഐ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസർ മണികണ്ഠൻ വി.ജി, എസ്‍ ബി ഐ റീജിയണൽ മാനേജർ അനൂപ്, കേരളാ ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ഉണ്ണിക്കൃഷ്ണൻ. എസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.





























