റാന്നി: കോഴഞ്ചേരി-ബ്ലോക്കുപടി റോഡിലെ പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പുതമണ്‍ പാലത്തിന്റെ പണിയിൽ നിലവിൽ സ്ലാബുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് വാര്‍ക്കുന്നതിനുള്ള പ്രവൃത്തികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. സ്ലാബ് വർക്ക് ചെയ്യുന്നതിനുള്ള കമ്പികളുടെ പണികൾ എല്ലാം തീർന്നു. സ്ലാബിൻ്റെ തട്ട് അടിക്കുന്നതിനുള്ള ഫോം വർക്കുകൾ തോട്ടിലെ ഏപ്രൺ വർക്കിൻ്റെ കോൺക്രീറ്റ് നേരത്തെ ചെയ്തു കഴിഞ്ഞിരുന്നു. കൂടാതെ തൂണുകളുടെ സംരക്ഷണത്തിനുള്ള ജോലികളും പൂര്‍ത്തീകരിച്ചു. എത്രയും പെട്ടെന്ന് തന്നെ പണികൾ തീർക്കുവാൻ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് പാലം തുറക്കാന്‍ ആവുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
2023 ജനുവരിയിലാണ് പെരുന്തോടിന് കുറുകെയുള്ള പുതമണ്‍ പാലത്തിന്‍റെ സ്ലാബിന് തകര്‍ച്ച കണ്ടെത്തിയത്. ബീം ഒടിഞ്ഞതിന് തുടർന്നാണ് പാലത്തിൻ്റെ സ്ലാബ് താഴ്ന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തി വെച്ചിരിന്നു. എഴുപതോളം വർഷത്തിലധികം പഴക്കമുള്ള പാലത്തിന് 13.5 മീറ്റർ നീളവും 10.20 മീറ്റർ വീതിയും ഉണ്ട്. പാലം ഏകദേശം 12 വർഷങ്ങൾക്കു മുമ്പ് മൂന്ന് മീറ്റർ വീതം ഇരുവശങ്ങളിലും വീതി കൂട്ടി നിർമ്മിച്ചതാണ്. പഴയ പാലം തകർച്ചയിൽ ആയതിനെ തുടർന്ന് കെട്ടി അടച്ചിരുന്നെങ്കിലും പിന്നീട് ഇത് തകർത്ത് വലിയ വാഹനങ്ങൾ വരെ ഇതുവഴി കടന്നു പോയിരുന്നു. ഇതോടെ പാലത്തിൻ്റെ തകർച്ച കൂടുതൽ രൂക്ഷമായി. കൂടുതൽ പൊട്ടലുകൾ പഴയ പാലത്തിനും ഇതിനോട് ചേർന്ന് നിർമ്മിച്ച പുതിയ പാലത്തിനും കണ്ടെത്തിയതായി സ്ഥിരീകരിച്ചതോടെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി 30 ലക്ഷം രൂപ ചിലവില്‍ താത്കാലിക പാലം നിര്‍മ്മിച്ചിരുന്നു. പിന്നീടാണ് ഇവിടെ 2.6 കോടി ചിലവില്‍ പുതിയപാലത്തിന് അനുമതിയായത്. ഇതിന്‍റെ അന്തിമ ജോലികളാണ് നടന്നു വരുന്നത്.





























