തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍റെ എംപിക്ക് വിമര്‍ശനം. മന്ത്രിയായ കെ എ തുളസി ഭാര്യയാണെന്ന് പറയാൻ എന്താണ് മടി എന്നാണ് കമന്‍റുകൾ. വി ടി ബൽറാമിനെ വെട്ടി ആദ്യമായി എംഎൽഎയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര്‍ കമന്‍റ് ചെയ്യുന്നുണ്ട്. എന്നാല്‍, കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്‍റുകൾക്ക് നിരവധി പേര്‍ മറുപടിയും കൊടുക്കുന്നുണ്ട്. ഒരു വീട്ടിൽ നിന്ന് എംപിയും മന്ത്രിയുമെന്ന എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് കെ എ തുളസി മന്ത്രിയാകുന്നതോടെ കേരളം സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോൾ, ഭാര്യയും കോൺഗ്രസ് നേതാവുമായ കെ എ തുളസി നിയമസഭയിലേക്ക് യാത്രയാകും.
കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോൺഗ്രസ് കൊടി പാറിച്ചത്. സിറ്റിംഗ് എം എൽ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയിൽ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകൾക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകൾ നേടിയപ്പോൾ തുളസി 62734 വോട്ടുകൾ നേടിയാണ് വിജയം കുറിച്ചത്. എൻ ഡി എ സ്ഥാനാർഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.






























