കാഠ്‌മണ്ഡു: ജെൻ-സി പ്രതിഷേധത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേപ്പാളിൽ വൻ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്). തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്തുള്ള ഭക്തപൂരിൽ നടന്ന റാലിയിൽ 70,000 പേർ പങ്കെടുത്തതായി പോലീസ് വ്യക്തമാക്കി. മൂന്ന് ലക്ഷം പേർ അണിനിരക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കിയിരുന്നതെങ്കിലും അധികാരം നഷ്ടപ്പെട്ട ശേഷം പാർട്ടിയുടെ പ്രവർത്തകർ ഒന്നടങ്കം തെരുവിലിറങ്ങിയ ആദ്യത്തെ റാലിയാണിത്. ജെൻ-സി പ്രതിഷേധത്തിന് ശേഷം രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടി നടത്തിയ ഏറ്റവും വലിയ റാലി കൂടിയായി ഇത് മാറി.
മൂന്ന് മാസം മുമ്പ് യുവാക്കളുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജ്യം വിട്ടിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ 77 പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്ക്. പ്രധാനമന്ത്രിയുടെ ഓഫീസിനും സുപ്രീം കോടതിക്കും പാർലമെൻ്റിനും പ്രതിഷേധക്കാർ തീയിട്ടിരുന്നു.





























