കോട്ടയം : കമ്യൂണിറ്റി കിച്ചണിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിൽ പാറ്റയും ഈച്ചയും മുടിയും.
ജില്ല ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർമാർ ഗതികെട്ട് സമരത്തിനിറങ്ങി. ആശുപത്രിയിലെ ഏഴ് ആംബുലൻസുകളുടെ ഡ്രൈവർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് .
കോവിഡ് രോഗികളെ പരിശോധനക്കെത്തിക്കുന്നതും കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും 108 ആംബുലൻസുകളിലാണ് . ഡ്രൈവർമാർക്കുള്ള ഭക്ഷണം ആശുപത്രി അധികൃതർ എത്തിച്ചുനൽകുകയാണ് പതിവ്. രണ്ടുദിവസമായി ഭക്ഷണത്തിൽനിന്ന് ഈച്ചയും മുടിയും കിട്ടുന്നു. ഉച്ചക്ക് ഭക്ഷണത്തിൽനിന്ന് വീണ്ടും മുടി ലഭിച്ചപ്പോഴാണ് പണിമുടക്കാൻ തീരുമാനിച്ചതെന്ന് ഡ്രൈവർമാർ പറയുന്നു. രാവിലെ ആംബുലൻസുകൾ സർവ്വീസ് നടത്തിയിരുന്നു.
തുടർന്ന് ഓട്ടം നിർത്തുകയായിരുന്നു . ഇതുസംബന്ധിച്ച് കോവിഡ് സെല്ലിൽ പരാതി നൽകി. ഇതോടെ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി.
അധികൃതരുമായി സംസാരിച്ച് മൂന്നുദിവസത്തിനകം ഭക്ഷണകാര്യത്തിൽ പരിഹാരം കാണുമെന്ന് കൊറോണ കൺട്രോൾ സെൽ അധികൃതരും വെസ്റ്റ് പോലീസും ഉറപ്പുനൽകി. തുടർന്നാണ് സമരം അവസാനിപ്പിച്ചത് .