പത്തനംതിട്ട/ശബരിമല: പ്ലാസ്റ്റിക് നിരോധിത മേഖലയായ നിലയ്ക്കലിൽ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വ്യാപക പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ വൻ തോതിൽ പ്ലാസ്റ്റിക് കുപ്പി വെള്ളവും ജ്യൂസും, പ്ളാസ്റ്റിക് കവറുകളിൽ പലഹാരങ്ങളും കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചിനുള്ളിൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും നീക്കം ചെയ്യാൻ നിർദ്ദേശിച്ച് കട ഉടമകൾക്ക് നോട്ടീസ് നൽകി. ഡ്യൂട്ടി മജിസ്ട്രേറ്റ് എം.ജി പ്രേംലാൽ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ നിലയ്ക്കലിലെ കടകൾ പരിശോധിച്ചത്.
ഹൈക്കോടതി ഉത്തരവു പ്രകാരം സമ്പൂർണ പ്ലാസ്റ്റിക് നിരോധനമുള്ള നിലയ്ക്കലിൽ കോടിക്കണക്കിന് രൂപയുടെ ടൺ കണക്കിന് പ്ലാസ്റ്റിക് ഉദ്പ്പന്നങ്ങളാണ് കടകളിലൂടെ വിറ്റഴിക്കുന്നത് . പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വെള്ളം ഉപയോഗശേഷം കുപ്പികൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമലക്കാടുകളിലേക്കാണ് നിക്ഷേപിച്ചിരുന്നത്. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയേയും വന്യജീവികളുടെ നിലനിൽപ്പിനേയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യവും കുപ്പിവെള്ളത്തിന് തീർത്ഥാടകരിൽ നിന്ന് ഇരട്ടി വില വാങ്ങുന്നതായും പരാതി ഉണ്ടായിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലയ്ക്കലിലെ മുഴുവൻ കടകളിലും പരിശോധന നടത്തിയത്.





























