റാന്നി : ജനങ്ങള്‍ കുടിക്കാനും കുളിക്കാനും വസ്ത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിച്ചു വന്ന തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. പെരുനാട് വയറന്‍മരുതിക്ക് സമീപം കൂനങ്കരയിലെ തോട്ടിലാണ് കക്കുസ് മാലിന്യം തള്ളിയത്. സംഭവത്തില്‍ പെരുനാട് ഗ്രാമ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പോലീസില്‍ പരാതി നല്‍കി. പതിനാല് ലോഡ് കക്കൂസ് മാലിന്യം ഇവിടെത്തിച്ച് തള്ളിയെന്നാണ് പരാതി. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പെരുനാട് ശബരിമല ഇടത്താവളത്തിലെ വിശ്രമ കേന്ദ്രത്തിലെ ടാങ്കിൽ നിന്നും എടുത്തതാണോ ഈ മാലിന്യം എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇവിടുത്തെ ടാങ്ക് വൃത്തിയാക്കുന്നതിന് ഏജന്‍സിക്ക് കരാര്‍ നല്‍കിയിരുന്നു.
ശബരിമല തിരുവാഭാരണ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആയിര കണക്കിന് തീര്‍ത്ഥാടകര്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിലാണ് മാലിന്യം കലര്‍ത്തിയത്. പ്രദേശത്തെ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളിൽ ഈ വെള്ളം കലരാനുള്ള സാധ്യത ഏറെയാണ്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് നാട്ടിൽ മുന്നറിയിപ്പ് നോട്ടീസും നൽകി. ടാങ്കര്‍ ലോറിക്ക് അകമ്പടിയായി ചുവന്ന കാര്‍ സഞ്ചരിക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തി ഒരാളും തോട്ടിലെ വെള്ളത്തിൽ ഇറങ്ങരുതെന്നും വെള്ളം ഒരു കാരണവശാലും ഉപയോഗിക്കരുത് എന്നും മുന്നറിയിപ്പ് നോട്ടീസ് വിതരണം ചെയ്തു. രണ്ട് ദിവസത്തിനു ഉള്ളിൽ തിരുവഭരണ ഘോഷ യാത്ര ഈ സ്ഥലത്ത് എത്തും. ഈ സമയങ്ങളിൽ ഈ തോട്ടിലും ഈ വെള്ളം വന്നു ചേരുന്ന കാക്കാട്ടാറിലും പമ്പാനദിയിലും ആണ് കുളിക്കേണ്ടതെന്നത് ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.
ആരോഗ്യ വകുപ്പിന്‍റെ നോട്ടീസ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വയറൻമരുതി കൂനംകര തോട്ടിൽ മാലിന്യം നിക്ഷേപിക്കപ്പെട്ട സാഹചര്യത്തിൽ പകർച്ചവ്യാധികൾ പകരാൻ ഇടയുള്ളതിനാൽ ജനങ്ങൾ ആരുംതന്നെ 2 ആഴ്ചത്തേയ്ക്ക് തോട്ടിൽ ഇറങ്ങുകയോ തോട്ടിലെ വെള്ളം ഉപയോഗിക്കുകയോ ചെയ്യരുത് എന്ന് ആരോഗ്യ വകുപ്പ് കർശനമായി നിർദേശിക്കുന്നുവെന്ന പെരുനാട് സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.






























