ആലപ്പുഴ : നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് ആരോപണം. തിരുവമ്ബാടിയില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിനാണ് നടന്‍ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. പ്രതിഫലമായി ആറു ലക്ഷം രൂപ നടന്‍ ആവശ്യപ്പെട്ടു. നാല് ലക്ഷം നല്‍കിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നല്‍കാമെന്ന് സംരംഭകര്‍ ഏറ്റു.
ഈ മാസം 14ന് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും നടന്‍ അസൗകര്യം അറിയിച്ചതിനാല്‍ പരിപാടി ഇന്നത്തേക്ക് മാറ്റി. എന്നാല്‍ തിയ്യതി വീണ്ടും മാറ്റാന്‍ ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെന്നാണ് സംരംഭകര്‍ പറയുന്നത്. ഇനിയുള്ള ചടങ്ങിന് ശ്രീനാഥിനെ വിളിക്കേണ്ടെന്നും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനുമാണ് സംരംഭകരുടെ തീരുമാനം. ശേഷം നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. അതേസമയം, പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിർമ്മാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പർ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ്. ജൂലൈ 15 ന് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.





























