തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. കെ സുധാകരന്റെ രാജി സന്നദ്ധതയ്ക്ക് പിന്നാലെ കെ സി വേണു ഗോപാലിനെതിരെയും നീക്കം ശക്തമാക്കി ഒരു വിഭാഗം. കെ സി വേണു ഗോപാൽ പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഹൈക്കമാന്റിന് പരാതി ലഭിച്ചു. ഗ്രൂപ്പുണ്ടാക്കാൻ കെ സി ശ്രമിക്കുന്നുവെന്നും അനുകൂലികളെ ഭാരവാഹികളാക്കാൻ കെപിസിസിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും പരാതിയുണ്ട്. കെപിസിസി മുൻ ഭാരവാഹികളാണ് പരാതി ഉന്നയിച്ചത്.
കെപിസിസി പുനഃസംഘടന നിർത്തിവെക്കാൻ നിർദേശം നല്കിയതോടെയാണ് തർക്കം രൂക്ഷമാകുന്നത്. പുനഃസംഘടനയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അന്വറിനും അതൃപ്തിയുണ്ട്. എംപിമാരുൾപ്പെടെ ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്നും പുനഃസംഘടനയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചര്ച്ച നടത്തും. മുതിഎന്ന നേതാക്കളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം മാത്രമാകും ഇനി പുനഃസംഘടനയുമായി മുന്നോട്ട് പോകുക എന്ന നിലപാടിൽ താരിഖ് അൻവർ ഉറച്ചു നില്ക്കുന്നത് കെ സുധാകരന് വലിയ തിരിച്ചടിയാണ്.






























