തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കേസ് അട്ടിമറിച്ചത് എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആണെന്നാണ് എസ്.ഐ.ടി.യുടെ ആദ്യറിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, അജിത് കുമാർ പോലീസ് മേധാവിക്ക് നൽകിയ മറുപടിയും എസ്.ഐ.ടി. റിപ്പോർട്ടിലെ പരാമർശങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടായിരുന്നു. തുടർന്ന് നിയമോപദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ഡി.ജി.പി. റവാഡ ചന്ദ്രശേഖർ എസ്.ഐ.ടി.യോട് വ്യക്തത തേടിയത്. ആലപ്പുഴയിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചതുസംബന്ധിച്ച കേസിന്റെ അന്വേഷണം എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ അട്ടിമറിച്ചോ എന്നാണ് അന്വേഷിക്കുന്നത്.
റിപ്പോർട്ട് സർക്കാരിന് ലഭിക്കാൻ വൈകുന്നതിനെത്തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതായാണ് സൂചന. തുടർന്ന് പോലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് അതിവേഗത്തിൽ വ്യക്തത വരുത്തിയുള്ള റിപ്പോർട്ട് കൈമാറിയത്. മർദനമേറ്റ എ.ഡി.തോമസ് എം.എൽ.എ.യടക്കം അടുത്ത ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ തയ്യാറെടുക്കുകയായിരുന്നു.





























