മലപ്പുറം : മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതി. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞി മരക്കാർക്കെതിരെയാണ് പരാതി. കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ക്കെതിരെ ഇന്ന് രാവിലെയാണ് യുവതി തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കുണ്ടൂരിലെ മുസ്ലീം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ താൻ പങ്കെടുത്തിരുന്നു.
യോഗം നടക്കുന്നതിനിടെ തനിക്കു നേരെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായ കുഞ്ഞിമരക്കാര്‍ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു. മറ്റുള്ളവര്‍ കേള്‍ക്കെ വേശ്യയാണെന്നും പലരുടെയും കൂടെ പോകുന്നവളാണെന്നും പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തിയും പെരുമാറ്റവും ഏറെ വേദനയുണ്ടാക്കി. ഇതില്‍ നടപടിവേണമെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കുഞ്ഞിമരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതൃത്വത്തോട് പല തവണ ആവശ്യപെട്ടെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്നും അതിനാലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പരാതി കള്ളമാണെന്നാണ് കുഞ്ഞിമരക്കാരുടെ പ്രതികരണം. പ്രവര്‍ത്തകര്‍ എതിരായതിനാല്‍ കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ ഇവരെ മത്സരിപ്പിക്കേണ്ടെന്ന് പറഞ്ഞിരുന്നു. ആ വിരോധമാണ് ആരോപണത്തിനു പിന്നിലെന്നും കുഞ്ഞിമരക്കാര്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു.





























