റാന്നി: റാന്നി കോഴഞ്ചേരി റോഡിൽ ബ്ലോക്ക് ഓഫീസിന് സമീപം തെക്കേപ്പുറം ജംഗ്ഷനിൽ റോഡരികിലെ കുടിവെള്ള പൈപ്പ് ഇതര സംസ്ഥാന തൊഴിലാളികൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. തെക്കേപ്പുറം ജംഗ്ഷനിൽ ശുചിമുറി സൗകര്യം ഇല്ലാത്ത ലോഡ്‌ജുകളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വസ്ത്രങ്ങൾ കഴുകാനും കുളിക്കാനും പൊതുടാപ്പ് ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ താമസ സ്ഥലത്ത് ശുചിമുറി സൗകര്യം ഇല്ലാത്തതാണ് ഇവർ ജംഗ്ഷനിലെ ജലവിതരണ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന പൈപ്പ് പ്രയോജനപ്പെടുത്തുന്നത്.
ഈ ജംഗ്ഷനിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ ശൗചാലയങ്ങൾ പോലും ഇല്ലെന്നാണ് പരിസരവാസികൾ പറയുന്നത്. ഇവർ പരിസരത്തെ ആളൊഴിഞ്ഞ പുരയിടങ്ങളിലാണ് പ്രാഥമിക കൃത്യം നിർവ്വഹിക്കുന്നത്. ജംഗ്ഷനിലെ പൈപ്പിൻ്റെ ചുവട്ടിൽ നിരവധി ആളുകൾ വസ്ത്രങ്ങൾ അലക്കുകയും കുളിക്കുകയ്യും ചെയ്യുന്നതിനാൽ സോപ്പു കലർന്ന ചെളിവെള്ളം പൈപ്പിന് സമീപം കെട്ടികിടന്ന് ദുർഗന്ധം ഉണ്ടാകുന്നതായും പറയുന്നു. പഞ്ചായത്തിൻ്റെ അനുമതിയില്ലാതെയാണ് ചിലർ മുറികളിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്.
നാട്ടുകാർ പല തവണ പഞ്ചായത്തിൽ പരാതിപെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലന്നാണ് വ്യാപാരികളുടെ ആരോപണം. പൈപ്പിൻ്റെ ചുവട്ടിൽ വസ്ത്രങ്ങൾ അലക്കാൻ വലിയ കല്ലും സ്ഥാപിച്ചിരിക്കുന്നതായി കാണാം. യാത്രക്കാർക്കും പരിസര വാസികൾകൾക്കും ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ അടക്കം ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. പൈപ്പിൻ്റെ ചുവട്ടിലെ ചെളിവെള്ളം ഒഴുകുന്നതു കാരണം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.





























