മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി. ഞായറാഴ്ച അർധരാത്രിയോടെയാണ് പാൽഘറിലെ റിലീഫ് ആശുപത്രിയിൽ സംഭവം നടന്നത്. ദഹി ഹണ്ഡി ആഘോഷത്തിനിടെ പരിക്കേറ്റവരുടെ ചികിത്സാ ചെലവിനെച്ചൊല്ലിയായിരുന്നു തർക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഡിസ്ചാർജ് ചെയ്യുന്നതിനിടെ 19,866 രൂപയുടെ ബിൽ നൽകിയതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് ആശുപത്രിയിലെത്തിയ ശിവസേന പ്രവർത്തകർ ഡോക്ടർമാരുമായും ജീവനക്കാരുമായും വാക്കേറ്റത്തിലേർപ്പെട്ടെന്നാണ് പരാതി. ഇടപെടാൻ ശ്രമിച്ച റിസപ്ഷനിസ്റ്റിനെ ഒരാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ആശുപത്രിയിലെ ഐസിയുവിലും സംഘം അതിക്രമിച്ച് കയറിയതായി ജീവനക്കാർ ആരോപിച്ചു. ഐസിയുവിലുണ്ടായിരുന്ന നഴ്‌സിനെ ഭീഷണിപ്പെടുത്തിയെന്നും പരുക്കേറ്റയാളുടെ ഐവി ഡ്രിപ്പ് നീക്കം ചെയ്ത് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയെന്നും പരാതിയുണ്ട്. ആശുപത്രി ജീവനക്കാരന്റെ പരാതിയിൽ ശിവസേന ജില്ലാ അധ്യക്ഷൻ കുന്ദൻ സാംഖെ, നഗര അധ്യക്ഷൻ രാഹുൽ ഘരത് എന്നിവരുൾപ്പെടെ 17 പേർക്കെതിരെ പാൽഘർ പോലീസ് കേസെടുത്തു. പ്രാദേശിക എംഎൽഎ രാജേന്ദ്ര ഗാവിത്തിന്റെ മകൻ രോഹിത് ഗാവിത്തും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പോലീസ് പരിശോധിച്ചുവരികയാണ്.































