ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് ബിഭവ് കുമാർ ആക്രമിച്ചെന്ന് ആരോപിച്ച് ആപ്പ് എം.പി. സ്വാതി മലിവാൾ നൽകിയ പരാതിയിൽ സംഭവസ്ഥലത്തെ സി.സി.ടി.വി. ഡിജിററൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) പിടിച്ചെടുത്ത് ഡൽഹി പോലീസ്. ഞായറാഴ്ച രാവിലെമുതൽ നടന്ന തെളിവെടുപ്പിൽ വൈകീട്ട് നാലുമണിയോടെയാണ് ഇവ പോലീസ് പിടിച്ചെടുത്തത്. സി.സി.ടി.വി.യിലെ ദൃശ്യങ്ങൾ പ്രതി നശിപ്പിച്ചതായി സ്വാതി ഞായറാഴ്ചയും ആരോപിച്ചു. സംഭവദിവസത്തെ ദൃശ്യങ്ങളിൽ ഊണുമുറിയിലേതുൾപ്പടെയുള്ളവ ശൂന്യമാണെന്ന് ഡൽഹി പോലീസ് വൃത്തങ്ങളും വ്യക്തമാക്കി. ഇതിൽ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായാണ് ഡി.വി.ആർ. പിടിച്ചെടുത്തത്.
അന്വേഷണത്തോട് ബിഭവ് കുമാർ സഹകരിക്കുന്നില്ലെന്നും മറുപടികളിൽനിന്ന് ഒഴിഞ്ഞുമാറുന്നതായും പോലീസ് പറഞ്ഞു. 2015 മുതൽ മുഖ്യമന്ത്രിയുടെ പി.എയായി ജോലിചെയ്തുന്നയാളെ കഴിഞ്ഞ ഏപ്രിലിൽ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്നു. എന്നിട്ടും ഇയാൾ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലിചെയ്യുന്നുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിഭവിന്റെ ഐഫോൺ തെളിവുനശിപ്പാക്കാനായാണ് ഫോർമാറ്റ് ചെയ്തതെന്ന് സംശയിക്കുന്നു. ഫോൺ സാങ്കേതികവിദഗ്‌ധന്റെ സഹായത്തോടെ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.





























