പാലക്കാട്: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് താലൂക്ക് ആശുപത്രിയിൽ സ്റ്റിച്ച് ഇടുന്നതിനിടെ സർജിക്കൽ നൂല് തീർന്ന് പോയെന്ന് പരാതി. ആലത്തൂർ താലൂക്ക് ആശുപത്രിക്ക് എതിരെയാണ് ഗുരുതര ആരോപണം. കൂടെ പരിക്കേറ്റ മറ്റൊരാൾ പുറമേ നിന്നും മരുന്നും നൂലും വാങ്ങി നൽകിയാണ് സ്റ്റിച്ചിംഗ് പൂർത്തിയാക്കിയത്. മരുന്ന് ഉൾപ്പടെ വാങ്ങുന്നതിന് ആലത്തൂർ ആശുപത്രിക്ക് സർക്കാറിൽ നിന്നും മതിയായ തുക ലഭിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ മാസം 30നാണ് സംഭവം. ഉച്ചയ്ക്ക് 3 മണിക്ക് ആലത്തൂർ നഗരത്തിൽ വെച്ചാണ് മിഷാൽ, മുഹമ്മദ് റസൽ എന്നീ യുവാക്കൾക്ക് അപകടം സംഭവിക്കുന്നത്.
ഉടൻ ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റസലിന് സ്റ്റിച് ഇടുമ്പോഴാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചത്. ആഴത്തിലുള്ള മുറിവിന് പാതി സ്റ്റിച്ച് ഇട്ട ശേഷം, സർജിക്കൽ നൂൽ തീർന്ന് പോയെന്നും പുറമേ നിന്നും വാങ്ങണമെന്നും അറിയിച്ചു. കൂടെയുണ്ടായിരുന്ന കാലിന് പരിക്കേറ്റ മിഷാലാണ് തരിപ്പിക്കുന്നതിനുള്ള മരുന്നും സർജിക്കൽ നൂലും ആശുപത്രിക്ക് പുറത്ത് നിന്നും വാങ്ങി നൽകിയത്. തുടക്കത്തിൽ തരിപ്പിക്കാതെയാണ് ഇവർ സ്റ്റിച്ച് ഇട്ടതെന്നും യുവാക്കൾ ആരോപിക്കുന്നു.





























