കൊച്ചി: വൃക്ക തട്ടിപ്പിനിരയായ യുവതിയെ അവയവ മാഫിയയില്‍പ്പെട്ട ഇടനിലക്കാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ഇഴയുന്നു. സംഭവത്തില്‍ നാലു പേര്‍ക്കെതിരേ പനങ്ങാട് പോലീസ് കേസെടുത്തെങ്കിലും ഇനിയും പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ആശുപത്രി ജീവനക്കാരിയായിരുന്ന വീട്ടമ്മ 2020ല്‍ ഒരു ഏജന്റ് മുഖേനയാണ് വൃക്ക നല്‍കിയത്. 8.5 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. എന്നാല്‍ 3.5 ലക്ഷം രൂപ മാത്രമേ ഏജന്റ് നൽകിയുള്ളൂ. യുവതി ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക് ഏജന്റ് കൈവശപ്പെടുത്തുകയും ചെയ്തു.
ബാക്കി തുകയായ അഞ്ചു ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ അവയവദാനത്തിന് തയാറായവരെ കണ്ടെത്തി നല്‍കാനാണ് ആവശ്യപ്പെട്ടത്. പോലീസില്‍ പരാതിപ്പെടാന്‍ നീക്കം നടത്തിയതോടെ നേരത്തേ കൈമാറിയ ചെക്ക് ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കി. പിന്നാലെ ജോലി നഷ്ടപ്പെട്ടു. പോലീസില്‍ പരാതി നല്കുമെന്നു പറഞ്ഞപ്പോള്‍ ഏജന്റും സംഘവും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.