തിരുവനന്തപുരം : ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ എഫ്.ഐ.ആറിൽ ഒളിച്ചു കളി. പരാതിയിലെ സുപ്രധാന വിവരങ്ങൾ എഫ്.ഐ.ആറിൽ ചേർത്തില്ലെന്ന് ആരോപണം. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നാട്ടുകാരുമായി പ്രശ്നമുണ്ടായെന്നും ചന്ദ്രനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചതാണെന്നുമുള്ള പരാതിയിലെ വിവരങ്ങൾ എഫ്.ഐ.ആറിൽ തഴഞ്ഞു. വീട്ടിൽ വെച്ചു വയറു വേദന ഉണ്ടായെന്നും അൾസർ ചികിത്സയിലിരിക്കെ മരിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ മർദ്ദിച്ചത് മൂലം ചന്ദ്രന്റെ ആന്തരിക അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
മോഷണക്കുറ്റം ആരോപിച്ച് ചന്ദ്രന്‍ ക്രൂരമര്‍ദനത്തിനിരയായാണ് മരിച്ചതെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവെച്ച് മര്‍ദിച്ചത്, തുടര്‍ന്ന് കെട്ടിയിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ചിറയിന്‍കീഴ് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സ തുടരവേയാണ് ചന്ദ്രന്‍ മരിച്ചത്. മര്‍ദനത്തിലാണ് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.





























