കോന്നി : കോന്നി മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് കാത്തിരിപ്പിനായി അനുവദിച്ച ഇരിപ്പിടങ്ങൾക്ക് അരികിൽ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് പരാതി. ഓ.പി ടിക്കറ്റ് എടുക്കുന്ന ഭാഗത്താണ് ജനങ്ങൾക്ക് ഇരിക്കുവാനായി ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്. എന്നാൽ കൊടും ചൂടിൽ ഇവിടെയെത്തുന്ന രോഗികൾക്ക് ആവശ്യമായ കുടിവെള്ള സംവിധാനം ഒരുക്കുവാൻ അധികാരികൾ തയ്യാറായിട്ടില്ല. ദിവസവും നൂറുകണക്കിന് ആളുകളാണ് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നത്.
മരുന്നുകൾ വാങ്ങുവാനും ഓ.പി ടിക്കറ്റ് എടുക്കുവാനുമായി ആളുകൾക്ക് മണിക്കൂറുകളോളം ഈ സ്ഥലങ്ങളിൽ ക്യൂ നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പ്രായമായവർ വരെ കൊടും ചൂടിൽ വെള്ളം ലഭിക്കാതെ മണിക്കൂറുകളോളം നിൽക്കേണ്ടിവരുന്ന അവസ്ഥ കോന്നി മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനത്തിരക്കുള്ള സ്ഥാപനങ്ങളിൽ കുടിവെള്ളം ഒരുക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. എന്നാൽ കോന്നി മെഡിക്കൽ കോളേജിൽ മാത്രം ഈ സംവിധാനം ഒരുക്കുന്നില്ലെന്നാണ് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും പരാതി.





























