പന്തളം : വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിഷുദിനത്തിൽ കാണാതായ കാണിപ്പൊന്ന് തിരികെ ലഭിച്ചു. കൈനീട്ടമെന്ന് തെറ്റിദ്ധരിച്ച് പോക്കറ്റിലാക്കിയ മുളമ്പുഴ സ്വദേശിയായ ഭക്തനിൽ നിന്നാണ് കാണിപ്പൊന്ന് കണ്ടെടുത്തത്. വിഷു ദിനത്തിൽ രാവിലെ തിരുവാഭരണ ദർശനത്തിനിടെയാണ് സംഭവം. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നു. പുലർച്ചെ നാലര മുതൽ ദർശന സൗകര്യമുണ്ടായിരുന്നു. രാവിലെ ആറുമണിയോടെ ദർശനത്തിനെത്തിയ മുളമ്പുഴ സ്വദേശിയായ ഭക്തൻ, അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കൈയിൽ വാങ്ങി പോക്കറ്റിലിടുകയായിരുന്നു. ഭക്തർക്ക് തൊഴുത് വണങ്ങാനായി കാണിപ്പൊന്ന് കൈയിൽ നൽകുന്നത് ക്ഷേത്രത്തിലെ പതിവാണ്. മറ്റൊരു ഭക്തൻ കാണിപ്പൊന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇത് തിരികെ ലഭിച്ചില്ലെന്ന് വ്യക്തമായത്.
കാണിപ്പൊന്ന് കാണാതായതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നാണ് മുളമ്പുഴ സ്വദേശിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ വിഷു കൈനീട്ടമായി ക്ഷേത്രത്തിൽ നിന്ന് നൽകിയതാണെന്ന് കരുതി പോക്കറ്റിലാക്കി വീട്ടിലെ പൂജാമുറിയിൽ വെച്ചുവെന്ന് ഭക്തൻ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെയും കൂട്ടി പോലീസ് ക്ഷേത്രത്തിലെത്തുകയും കാണിപ്പൊന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറുകയും ചെയ്തു. ദേവസ്വം ബോർഡ് അധികൃതർക്കും പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങൾക്കും പരാതിയില്ലാത്തതിനാൽ ഇയാളെ വെറുതെ വിട്ടു. കാണിപ്പൊന്നിന് തൂക്കം കുറവാണെങ്കിലും തിരുവാഭരണങ്ങളോടൊപ്പം കണക്കാക്കുന്നതിനാൽ ഇതിന് വലിയ മൂല്യമുണ്ട്.





























