മല്ലപ്പള്ളി : വേനൽ കടുത്തതോടെ കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. നിർമ്മലപുരം, കിടികെട്ടിപ്പാറ, പുളിക്കൻപാറ, തോട്ടത്താംകുഴി, വഞ്ചിക്കപ്പാറ, പുല്ലാന്നിപ്പാറ, തടത്തേൽമല, തൊടുകയിൽമല, കണ്ണങ്കര കോളനി, ഇരപ്പുകുഴി കോളനി, പാലത്താനം കോളനി, ഊട്ടുകുളം, ആനപ്പാറ, ചങ്ങാരമല, പെരുമ്പാറ എന്നിവിടങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും വെള്ളം വറ്റിത്തുടങ്ങിയതോടെ പ്രദേശവാസികൾ വിലകൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മിക്ക പ്രദേശങ്ങളിലും ഉണ്ടെങ്കിലും വെള്ളമെത്തുന്നത് വല്ലപ്പോഴുമാണ്.
ആഴ്ചയിൽ രണ്ടു ദിവസം വെള്ളം ലഭിച്ചിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ മാസത്തിൽ രണ്ടു തവണ മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുമ്പോഴും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വർഷംതോറും അധികൃതർ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെങ്കിലും അതിന്റെ പൂർണ പ്രയോജനം ഇതുവരെ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പൈപ്പ് ലൈനുകളിൽ കൂടി വെള്ളം എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.





























