ഷാജഹാൻപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്‌കൂളിൽ വെച്ച് പീഡിപ്പിച്ച കംപ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളിൽ ആണ് സംഭവം. കംപ്യൂട്ടർ അധ്യാപകൻ അടക്കം, മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കംപ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, പ്രധാനാധ്യാപകൻ അനിൽകുമാർ, അസി. അധ്യാപിക സാജിയ എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. തിൽഹാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജൂനിയർ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 12ഓളം പെൺകുട്ടികളെയാണ് മുഹമ്മദ് അലി പീഡിപ്പിച്ചത്. തുടക്കത്തിൽ തന്നെ ചില പെൺകുട്ടികൾ മുഹമ്മദ് അലിയെക്കുറിച്ച് പ്രധാനാധ്യാപകൻ അനിൽകുമാറിനോടും അധ്യാപിക സാജിയയോടും പരാതിപ്പെട്ടിരുന്നു.
എന്നാൽ, പെൺകുട്ടികൾ പറയുന്നത് കണ്ടില്ലെന്ന് നടിച്ച ഇവർ അധ്യാപകനെതിരെ നടപടികൾ ഒന്നും സ്വീകരിച്ചില്ല. സാജിയയ്ക്കും ഇതിൽ പങ്കുണ്ടെന്നാണ് സർക്കിൾ ഓഫീസർ (തിൽഹാർ) പ്രിയങ്ക് ജെയിൻ പിടിഐയോട് വ്യക്തമാക്കിയത്. ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനത്തിനിരയായ വിദ്യാർഥിനി വീട്ടുകാരെ വിവരം അറിയിച്ചതോടെ സംഭവം പോലീസിനെ അറിയിച്ചു. സംഭവത്തിന് പിന്നാലെ, വീട്ടുകാരും നാട്ടുകാരും സ്‌കൂളിലെത്തി ബഹളമുണ്ടാക്കി. മൂന്ന് പ്രതികൾക്കെതിരെയും പട്ടിക ജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ, കമ്പ്യൂട്ടർ അധ്യാപകൻ തെറ്റുകാരനാണെന്ന് തോന്നുന്നുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.





























