ഡല്‍ഹി: ഉത്തരേന്ത്യയിൽ ഹൈന്ദവ വോട്ടുബാങ്ക് ആവര്‍ത്തിച്ചുറപ്പിക്കാനും ആദ്യഘട്ടത്തിലെ വോട്ടുശതമാനക്കുറവുണ്ടാക്കിയ ആശങ്ക നേരിടാനും പ്രതീക്ഷിച്ചതുപോലെ അതിതീവ്ര ഹൈന്ദവകാര്‍ഡുകള്‍ പുറത്തിറക്കി മോദിയും ബി.ജെ.പി.യും. വികസനമുദ്രാവാക്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും രാമക്ഷേത്രം ഉള്‍പ്പെടെയുള്ള പതിവ് അജൻഡകളും ഉയര്‍ത്തിയുള്ള പ്രചാരണം ആദ്യഘട്ടത്തെ കാര്യമായി സ്വാധീനിച്ചില്ലെന്നു കണ്ടാണ് തീവ്രായുധങ്ങളുമായുള്ള ഇപ്പോഴത്തെ പുതിയ നീക്കം. വിവാദപ്രസംഗത്തിലൂടെ പ്രധാനമന്ത്രിയും ബി.ജെ.പി.യും തകര്‍ത്തത് ‘സബ് കാ സാഥ്, സബ്കാ വിശ്വാസ്’ എന്ന സ്വന്തം മുദ്രാവാക്യത്തെത്തന്നെയാണെന്നതാണ് പ്രധാനം. വിദ്വേഷപ്രസംഗത്തിന്റെ നിര്‍വചനത്തില്‍പ്പെട്ടേക്കാവുന്ന മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടലുണ്ടാവുമോയെന്ന് വ്യക്തമല്ല. എങ്കിലും തിരഞ്ഞെടുപ്പു കളത്തില്‍ വര്‍ഗീയതയുടെ മുദ്രാവാക്യമുയരാന്‍ അതു വഴിയൊരുക്കുന്നു.
മോദി നിശ്ചയിക്കുന്ന അജൻഡകളുടെ പിന്നാലെപോകുന്ന പ്രതിപക്ഷത്തിന്റെ പതിവുരീതിയും ബി.ജെ.പി.യുടെ പ്രതീക്ഷയിലുണ്ട്. അപ്രതീക്ഷിതമല്ല ബി.ജെ.പി.യുടെയും മോദിയുടെയും നീക്കം. ഒന്നാംഘട്ടം പതിഞ്ഞ താളത്തിലാണെങ്കില്‍ രണ്ടാംഘട്ടംമുതല്‍ രൂക്ഷമായ അജൻഡകള്‍ പ്രയോഗിക്കാന്‍ ബി.ജെ.പി. അണിയറയിലൊരുങ്ങുന്നതിന്റെ സൂചനകള്‍ മുന്‍കൂട്ടി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഉത്തരേന്ത്യന്‍ രാഷ്ട്രീയഭൂമിയിലേക്ക് കടക്കുന്നതിനൊപ്പം പ്രയോഗിക്കാന്‍ കരുതിവെച്ച ആയുധങ്ങളിലൊന്നാണ് ഞായറാഴ്ച പടിഞ്ഞാറന്‍ രാജസ്ഥാനിലെ ആദിവാസിമേഖലകളില്‍ മോദി പ്രയോഗിച്ചത്. അതായിരുന്നു ആ വിവാദപ്രസംഗം. ഭരണം നയിക്കുന്ന ഒരു പാര്‍ട്ടിയും അതിന്റെ നേതാവും സ്വീകരിക്കേണ്ട സമവായസമീപനം കരുതിക്കൂട്ടി വലിച്ചെറിഞ്ഞ് ധാര്‍ഷ്ട്യവും ആക്ഷേപവും വിക്ഷേപിച്ചത് തിരഞ്ഞെടുപ്പിനപ്പുറം ധാര്‍മിക ചര്‍ച്ചകള്‍ക്ക് ഇതിനോടകം വഴിതുറന്നിട്ടുണ്ട്.