വടശ്ശേരിക്കര : മണ്ണാറകുളഞ്ഞി – ശബരിമല പാതയിൽ വടശ്ശേരിക്കര ജംഗ്ഷന് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡിലുണ്ടായ വലിയ കുഴിയും തടസ്സങ്ങളും പരിഹരിച്ച് റോഡ് പൂർണ്ണമായി പുനരുദ്ധരിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗത തടസ്സത്തിന് പരിഹാരമായി. വടശ്ശേരിക്കര ജംഗ്ഷനിൽ റോഡിന് നടുവിലായാണ് നേരത്തെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നത്. പൈപ്പിലെ ചോർച്ച അടച്ച ശേഷവും റോഡിൽ രൂപപ്പെട്ട വലിയ കുഴി വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ അപകടാവസ്ഥയിലായിരുന്നു.
തുടർന്ന് റോഡിന്‍റെ ഒരു ഭാഗം താത്കാലികമായി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാൻ ശ്രമിച്ചെങ്കിലും ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോയത് കാരണം ഈ ഭാഗം വീണ്ടും തകരുകയായിരുന്നു. ഇതിനെത്തുടർന്ന് റോഡിലെ കുഴി പൂർണ്ണമായും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. ഇരുചക്ര വാഹന യാത്രക്കാര്‍ക്കും രാത്രിയില്‍ ഈ വഴി യാത്ര ചെയ്യുന്നവര്‍ക്കും കുഴി വലിയ അപകട ഭീഷണിയായി മാറിയിരുന്നു. നിലവിൽ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായതോടെ മണ്ണാറകുളഞ്ഞി – ശബരിമല പാതയിലൂടെയുള്ള വാഹന ഗതാഗതം തടസ്സമില്ലാതെ സുഗമമായി നടക്കുന്നുണ്ട്.






























