അബുദാബി: വാണിജ്യ സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്കായി പാട്ടുകൾ കേൾപ്പിക്കുന്നതിന് യുഎഇ മന്ത്രാലയം വാർഷിക ഫീസ് ഏർപ്പെടുത്തി. സ്ഥാപനങ്ങളുടെ സ്വഭാവവും വലിപ്പവും അടിസ്ഥാനമാക്കി വിവിധ നിരക്കുകളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 1 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. വലിയ മാളുകൾക്ക് പരമാവധി 50,000 ദിർഹം വരെയാണ് വാർഷിക ഫീസ്. റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ വാർഷിക വരുമാനത്തിന്‍റെ ഒരു ശതമാനം അടയക്കണം.
50 സീറ്റുകൾ വരെയുള്ള റെസ്റ്റോറന്‍റുകളിൽ പാട്ട് കേൾപ്പിക്കണമെങ്കിൽ വർഷം 1500 ദിർഹം ഫീസായി നൽകണം. നൂറു വരെ സീറ്റുകളുണ്ടെങ്കിൽ 2500 ദിർഹമാകും. 200 വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ളവർ 4,800 ദിർഹവും ഇതിൽ കൂടുതൽ സീറ്റുള്ളവർ സീറ്റൊന്നിന് 20 ദിർഹവും നൽകണം. എന്നാൽ ആകെ തുക 6000 ദിർഹത്തിൽ അധികമാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 50 പേർ പങ്കെടുക്കുന്ന ഡിജെ പാർട്ടിക്ക് 2500 ഉം, നൂറു പേർ വരെയാണെങ്കിൽ 3500 ദിർഹവുമാണ് ഫീസ്. നൂറിലധികം പേർ പങ്കെടുക്കുന്ന ഡിജെ പാർട്ടിക്ക് 6500 ദിർഹം നൽകണം. റീടെയ്ൽ ഷോപ്പുകൾക്കും ഷോപ്പിംഗ് മാളുകൾക്കും ചതുരശ്ര മീറ്റർ അനുസരിച്ചാണ് ഫീസ് ഈടാക്കുക. 300 ചതുരശ്ര മീറ്ററുള്ള റീട്ടെയ്ൽ ഷോപ്പിന് 1700 ദിർഹവും 301 മുതൽ 700 ചതുരശ്ര മീറ്റർ വരെയുള്ളതിന് 3400 ദിർഹവും ആണ് ഫീസ്.
ഷോപ്പിംഗ് മാളുകൾക്ക് പരമാധി 50,000 ദിർഹമാണ് നിരക്ക്. സ്റ്റാർ റേറ്റിംഗും മുറികളുടെ എണ്ണവും അനുസരിച്ചാണ് ഹോട്ടലുകളിൽ പാട്ടുകേൾപിക്കാൻ പണം നൽകേണ്ടത്. 50 മുറികൾ വരെയുള്ള ഹോട്ടലുകൾ മുറിയൊന്നിന് 50 ദിർഹവും 100 മുറികൾ വരെയുള്ളതിന് 5000 ദിർഹവും നൽകണം. 100ലധികം മുറികളുണ്ടെങ്കിൽ 8000 ദിർഹമാണ് ഈടാക്കുക. സ്റ്റാർ ഹോട്ടലുകൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നൽകണം. ഡിസംബർ 1 മുതലാണ് പാട്ടിന് ഫീസ് ഈടാക്കുക.































