തിരുവനന്തപുരം: കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റികൾ സംസ്ഥാനത്തിന് വരുത്തി വയ്ക്കുക വൻ സാമ്പത്തിക ബാധ്യത. പദ്ധതികൾ നടപ്പാക്കാൻ ഈ വർഷം അധികമായി 10,000 കോടിയിലധികം രൂപയാണ് കണ്ടെത്തേണ്ടത് . കേന്ദ്ര വിഹിതത്തിൽ കൂടി കുറവ് വരുന്നതോടെ ഗ്യാരൻ്റികൾ എങ്ങനെ നടപ്പാക്കുമെന്നാണ് ആശങ്കയിലാണ് നേതൃത്വം. വൻ പ്രഖ്യാപനങ്ങൾ നടത്തി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന് വെല്ലുവിളിയാകുകയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി. അഞ്ചിന ഗ്യാരണ്ടി കൂടി നടപ്പാക്കുമ്പോൾ വരാനിരിക്കുന്നത് വൻ ബാധ്യതയാണെന്നാണ് റിപ്പോർട്ട്. ഗ്യാരണ്ടികൾക്കായുള്ള അധിക തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ധനവകുപ്പ്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, 3000 രൂപ ക്ഷേമ പെൻഷൻ, യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവയാണ് അഞ്ച് ഗ്യാരണ്ടികളായി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിൽ വിജയകരമായി പദ്ധതികൾ നടപ്പാക്കിയെന്നാണ് നേതൃത്വം അവകാശപ്പെട്ടത്. എന്നാൽ നിലവിൽ പ്രഖ്യാപിച്ച അഞ്ച് പദ്ധതികൾക്കായി വർഷം 10,000 കോടിയിൽ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ . കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കായി 1500 കോടി, സൗജന്യ ഇൻഷുറൻസ് പദ്ധതിക്കായി 4000 കോടി, കൂടാതെ മറ്റ് ഗ്യാരണ്ടികളുടെ തുക കൂടി കണക്കാക്കുമ്പോൾ 10,000 കോടിക്കടുത്തെത്തും. ക്ഷേമ പെൻഷൻ എത്രയാണ് വർധിപ്പിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.






























