റാന്നി: കോഴഞ്ചേരി-ബ്ലോക്ക് പടി റോഡിലെ തകരാറിലായ പുതുമൺ പാലത്തിൻ്റെ കോൺക്രീറ്റിംഗ് ജോലികള്‍ പൂർത്തീകരിച്ചു. കോൺക്രീറ്റിന്റെ ക്യൂയറിംഗ് പിരീയഡ് കഴിഞ്ഞാൽ ഉടൻ പാലം തുറന്ന് കൊടുക്കാനാവും. ശബരിമല സീസൺ ആരംഭിക്കുന്നതിനു മുമ്പ് പാലത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഇടയ്ക്ക് പെയ്ത ശക്തമായ മഴ നിർമ്മാണം തടസ്സപ്പെടുത്തി. മകരവിളക്കിന് മുമ്പ് റോഡ് വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത്. റാന്നി കോഴഞ്ചേരി റോഡിൽ പുതമൺ പെരുന്തോടിന് കുറുകെയുള്ള പഴയ പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് ഇവിടെ പുതിയ പാലം നിർമ്മിക്കാൻ നടപടി ആരംഭിച്ചത് 2.60 കോടി രൂപയാണ് അടങ്കൽ തുക.
നിർമ്മാണം മൂന്നുതവണ ടെൻഡർ ചെയ്തെങ്കിൽ തുക അധികരിച്ചിരുന്നതിനാൽ തുടർ നടപടി സ്വീകരിക്കാനായില്ല. നാലാമത്തെ തവണ 20% അധിക തുക വെച്ച കരാറുകാരനുമായി നിർമ്മാണം ഉറപ്പിക്കുകയായിരുന്നു. പഴയ പാലം അപകടാവസ്ഥയിലായതോടെ പെരുന്തോടിന് കുറുകെ 30 ലക്ഷം രൂപ മുടക്കി താൽക്കാലിക പാത നിർമ്മിച്ചിരുന്നു. ഇതുവഴിയാണ് ഇപ്പോൾ വാഹന ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്. 8 മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളിലായി നിർമ്മിക്കുന്ന പാലത്തിന് ആകെ 16 മീറ്ററാണ് നീളം. 70 സെ മീ ആണ് കോൺക്രീറ്റിംഗിന് കനം വരുന്നത്. ഇരുവശത്തും ഒന്നര മീറ്റർ വീതം നടപ്പാതയുള്ള പാലത്തിൻ ഏഴര മീറ്റർ വീതിയിലാണ് വാഹന ഗതാഗതം സാധ്യമാക്കിയിരിക്കുന്നത്.
പാലത്തിലൂടെ പൈപ്പ് വലിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പാലത്തിന് ഇരുകരയിലുമായി 150 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡ് നിർമ്മിക്കുന്നുണ്ട്. മഹാപ്രളയം വന്നാലും മുങ്ങി പോകാത്ത വിധത്തിൽ പാലം ഉയർത്തിയാണ് നിർമ്മിക്കുന്നത്. കോൺക്രീറ്റിംഗ് പ്രവർത്തികൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം, ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ്, റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.






























