ഡൽഹി : ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസൈദിയുമായി ചർച്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ദിവസമാണ് ഇരുവരും ഫോൺ സംഭാഷണം നടത്തിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ചെങ്കടലിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചതായും എസ് ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധം നിലനിർത്തുന്നതിനെ കുറിച്ച് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ചെങ്കടലിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയവും ചൂണ്ടിക്കാട്ടി. സമുദ്ര വാണിജ്യ ഗതാഗതത്തിനുള്ള ഭീഷണികൾ ഇന്ത്യയുടെ ഊർജ, സാമ്പത്തിക താത്പ്പര്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ്, ഇറാൻ വിദേശകാര്യമന്ത്രി, യുഎഇ പ്രസിഡന്റ് എന്നിവരുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.





























