തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വകവയ്‌ക്കെണ്ടെന്ന സുധാകരന്‍–സതീശന്‍ കൂട്ടുകെട്ടിന്റെ തീരുമാനത്തിന് ചൂട്ടുപിടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണെന്നും മുതിര്‍ന്ന എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്ലറയില്‍ പദയാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ വേണുഗോപാല്‍ ഇതിലൂടെ പരിഹസിക്കുകയായിരുന്നുവെന്നാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രതികരണം.
ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി, വി എം സുധീരന്‍ എന്നിവരാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍. ഇവരാരും പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളെ അംഗീകരിക്കുന്നില്ല. ഇവരുമായി സുപ്രധാന കാര്യങ്ങളൊന്നും ആലോചിക്കാറുമില്ല. ഇത് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയായുമുണ്ട്. മാത്രമല്ല, ബദല്‍ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നീക്കം.
പുതിയ നേതൃത്വം സ്ഥാനമേറ്റശേഷം ആലപ്പുഴയില്‍ രണ്ടുവിഭാഗവും കെഎസ്യു ക്യാമ്പ് നടത്തി. ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഹരിപ്പാടായിരുന്നു ‘വിമത ക്യാമ്പ്’ സംഘടിപ്പിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സി ആര്‍ ജയപ്രകാശിന്റെ ഒന്നാം ചരമവാര്‍ഷിക പരിപാടികള്‍ക്ക് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചെത്തി നേതൃത്വം നല്‍കിയതും ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ചു.
ഔദ്യോഗിക അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കരുതെന്ന സുധാകരന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ചെന്നിത്തല കഴിഞ്ഞദിവസം പദയാത്രയും സംഘടിപ്പിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തടസ്സമാണെന്ന് ഹൈക്കമാന്‍ഡില്‍ ഗൗരവമായി ഉന്നയിക്കാന്‍ ഔദ്യോഗിക നേതൃത്വത്തിനും ഭയമുണ്ട്.
പാര്‍ട്ടിയിലെ ഏറ്റുമുട്ടല്‍ നേതൃത്വത്തിന്റെ പരാജയമാണെന്ന് വിലയിരുത്തുമെന്ന ഭയത്താലാണിത്. അങ്ങനെ വന്നാല്‍ ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് വിളിക്കും. ഇതോടെ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും അവരുടെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ അവസരമൊരുങ്ങും. അതൊഴിവാക്കാനാണ് ഈ താല്‍ക്കാലിക പിന്മാറ്റം. ഗ്രൂപ്പുകള്‍ ആകട്ടെ പരമാവധി പ്രകോപിപ്പിച്ച് ഔദ്യോഗിക നേതൃത്വത്തെക്കൊണ്ട് തന്നെ ചര്‍ച്ചയിലെത്തിക്കുകയെന്ന നിലപാടിലുമാണ്.































