ന്യൂഡല്‍ഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസ്സപ്പെടുത്തുന്ന കോൺഗ്രസ് അംഗങ്ങളുടെ നടപടിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഈ ശ്രമത്തെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ തുറന്നുകാട്ടണമെന്ന് അദ്ദേഹം ബി.ജെ.പി എംപിമാരോട് ആവശ്യപ്പെട്ടു.
ബി.ജെ.പി പാർലമെന്ററി പാർട്ടിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പെഗാസസ് ഫോൺ ചോർത്തൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പാർലമെൻറിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടരുന്ന പ്രതിപക്ഷ പ്രതിഷേധം കാരണം നിരന്തരമായി സഭ മുടങ്ങുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം കോൺഗ്രസ് ബഹിഷ്കരിച്ചതും മറ്റുള്ളവരെ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെയും ചില പ്രതിപക്ഷ പാർട്ടികളുടെയും ഈ പ്രവണതയെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ തുറന്നുകാട്ടണമെന്ന് പാർട്ടി എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ലോക്സഭാ സമ്മേളനം ആരംഭിച്ച ജൂലൈ 19 ന് പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നിരുന്നു.