അസം : തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്. അസമിലെ പുനഃസംഘടനയും ബാക്കി തീരുമാനങ്ങളും ഹൈക്കമാൻഡ് സ്വീകരിക്കും. ഗൗരവ് ഗോഗോയി ജോർഹട്ടിൽ 23,182 വോട്ടിന് പരാജയപ്പെട്ടിരുന്നു. അസമിൽ കോൺഗ്രസിന് ആകെ ലഭിച്ചത് 23 സീറ്റുകളാണ്. ഗൗരവ് ഗോഗോയിക്ക് പുറമെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ്, എന്നിങ്ങനെ പ്രതിപക്ഷത്തെ മുൻ നിര നേതാക്കളെല്ലാം പരാജയപ്പെട്ടു. അതിനിടെ, അസം സർക്കാർ രൂപീകരണത്തിന് ബിജെപിയുടെ നിയമസഭ കക്ഷിയോഗം ഇന്ന് നടക്കും.
മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മയെ തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. കഴിഞ്ഞ ദിവസം രാജിവെച്ച ഹിമന്ത ബിശ്വ ശർമ നിലവിൽ കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്. 2016-ൽ ഭരണം പിടിച്ച ബിജെപി പത്ത് വർഷത്തിന് ശേഷവും അസമിൽ ആധിപത്യം തുടരുകയാണ് . സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജാലുക്ബാരിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.






























