ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ഡല്‍ഹിയിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലെ ചര്‍ച്ചകള്‍ നാടകീയമായ തലത്തിലേക്ക് നീങ്ങുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വി.ഡി സതീശനും കെ.സി വേണുഗോപാലിനുമെതിരെ രാഹുല്‍ ഗാന്ധി കടുത്ത നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇരുനേതാക്കളുടേയും അനുയായികള്‍ നടത്തുന്ന ഫ്ളക്സ് യുദ്ധത്തിലും ചേരിതിരിഞ്ഞുള്ള മുദ്രാവാക്യങ്ങളിലും രാഹുല്‍ ഗാന്ധി നേരിട്ട് അതൃപ്തി രേഖപ്പെടുത്തി. അനുഭവസമ്പത്തും സീനിയോറിറ്റിയും പരിഗണിക്കുമ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് സാധ്യതകള്‍ വര്‍ധിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ നേതാക്കളുടെ പെരുമാറ്റത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. പ്രത്യേകിച്ചും വി.ഡി സതീശനും കെ.സി വേണുഗോപാലും മുഖ്യമന്ത്രി പദത്തിനായി നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ രാഹുല്‍ ഗാന്ധിയെ പ്രകോപിപ്പിച്ചു എന്നാണ് വിവരം.
സംസ്ഥാനത്ത് വി.ഡി സതീശനും കെ.സിയ്ക്കും വേണ്ടി ഉയര്‍ന്ന ഫ്ളക്സ് ബോര്‍ഡുകളും സോഷ്യല്‍ മീഡിയയിലെ ചേരിതിരിഞ്ഞുള്ള പോരും വിജയത്തിന്റെ തിളക്കം കെടുത്തിയെന്ന് രാഹുല്‍ ഗാന്ധി നേതാക്കളെ നേരിട്ട് അറിയിച്ചു. ഈ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫ്ളക്സുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന രാഹുലിന്റെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മൂന്ന് നേതാക്കളും ഒരേ സ്വരത്തില്‍ മാധ്യമങ്ങളെ കണ്ട് അച്ചടക്കത്തിനായി ആഹ്വാനം ചെയ്തത്. ഡല്‍ഹിയിലെ ഇപ്പോഴത്തെ അന്തരീക്ഷം പരിശോധിച്ചാല്‍ രമേശ് ചെന്നിത്തലയുടെ പേരിനാണ് കൂടുതല്‍ മുന്‍തൂക്കം കല്‍പ്പിക്കുന്നത്. കെസിയും വിഡിയും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനായ, എന്നാല്‍ വിവാദങ്ങളില്‍പ്പെടാത്ത ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. സീനിയോറിറ്റിയും പാര്‍ലമെന്ററി പരിചയവും ചെന്നിത്തലയ്ക്ക് തുണയാകുന്നുണ്ട്.
കെ.സി വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധമാണ് ഏക പ്രതീക്ഷ. എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന് കെസി അവകാശപ്പെടുന്നുണ്ടെങ്കിലും സതീശന്റെ ശക്തമായ എതിര്‍പ്പ് ഇതിന് തടസ്സമാവുന്നു. താന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ മറ്റാരും ആകണ്ട എന്ന നിലപാടിലേക്ക് വിഡി സതീശന്‍ നീങ്ങുന്നത് കെസിയ്ക്കുള്ള വഴികള്‍ കൊട്ടിയടയ്ക്കുകയാണ്. വി.ഡി സതീശന്റെ കടുത്ത നിലപാടുകള്‍ ഹൈക്കമാന്‍ഡിനെ ശരിക്കും കുഴയ്ക്കുന്നുണ്ട്. കെസിയെ മുഖ്യമന്ത്രിയാക്കിയാല്‍ എംഎല്‍എ സ്ഥാനം വരെ രാജിവയ്ക്കുമെന്ന ഭീഷണി സതീശന്‍ ഉയര്‍ത്തിയതായാണ് സൂചന. അഞ്ച് വര്‍ഷം പ്രതിപക്ഷത്തെ നയിച്ച തനിക്ക് കിട്ടേണ്ട അവകാശമാണ് മുഖ്യമന്ത്രി പദമെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ഈ കടുംപിടുത്തം ഹൈക്കമാന്‍ഡിന്റെ കണ്ണില്‍ സതീശനെ ‘വില്ലന്‍’ പരിവേഷത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
ഘടകകക്ഷികളുടെ നിലപാടും ഈ ചര്‍ച്ചകളില്‍ നിര്‍ണ്ണായകമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു നേതാവ് വേണമെന്ന മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വികാരം ചെന്നിത്തലയ്ക്ക് അനുകൂലമാണ്. സതീശനും കെസിയും തമ്മിലുള്ള വടംവലി കാരണം ഭരണസ്തംഭനം ഉണ്ടാകരുത് എന്ന ആശങ്കയും ഹൈക്കമാന്‍ഡിനുണ്ട്. രാഹുല്‍ ഗാന്ധിയുടെ മനസ്സിലിരുപ്പ് എന്താണെന്നതാണ് ഇനി അറിയാനുള്ള ഏക കാര്യം. കെസിയെ ഡല്‍ഹി രാഷ്ട്രീയത്തില്‍ തന്നെ നിലനിര്‍ത്തണമോ അതോ കേരളത്തിലേക്ക് അയക്കണമോ എന്ന കാര്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനമെടുക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എംഎല്‍എമാരുടെ ഇടയില്‍ ഭിന്നത രൂക്ഷമായതിനാല്‍ ഒരു പരീക്ഷണത്തിന് രാഹുല്‍ തയ്യാറായേക്കില്ല.
കെസിയുടെ വഴി മുടക്കാന്‍ സതീശന്‍ കൈക്കൊണ്ട ‘ചാവേര്‍’ നീക്കങ്ങള്‍ ചെന്നിത്തലയ്ക്ക് ലോട്ടറി അടിച്ചതിന് തുല്യമാണ്. സീനിയോറിറ്റി പരിഗണിച്ചാല്‍ തനിക്ക് ഒരവസരം കൂടി ലഭിക്കണമെന്ന ചെന്നിത്തലയുടെ ശാന്തമായ നീക്കങ്ങള്‍ ഫലം കാണുന്നതായാണ് സൂചന. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ചെന്നിത്തലയുടെ പക്വതയാര്‍ന്ന സമീപനം നേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. മെയ് 23-നകം മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ദീപാ ദാസ് മുന്‍ഷി അറിയിച്ചു. കേരളത്തിലെ ജനവികാരം കൂടി പരിഗണിച്ചേ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തൂ. എന്നിരുന്നാലും സതീശനും കെസിയും ഉണ്ടാക്കിയ ‘ഫ്‌ലക്സ് പുകിലുകള്‍’ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ പാഠമാണ് നല്‍കിയത്.
ചുരുക്കത്തില്‍, കെസിക്ക് മുഖ്യമന്ത്രിയാകാനുള്ള അവസാന അവസരമാണിത്. വിഡിയുടെ കടുംപിടുത്തം കെസിയെ മുക്കുമോ അതോ രാഹുല്‍ തന്റെ വിശ്വസ്തനെ തന്നെ അയക്കുമോ എന്നത് കണ്ടറിയണം. പക്ഷേ, ഡല്‍ഹിയിലെ നിഴല്‍യുദ്ധങ്ങളില്‍ ഇപ്പോള്‍ രമേശ് ചെന്നിത്തല എന്ന പരിചയസമ്പന്നനായ നേതാവിനാണ് മാര്ക്ക് കൂടുതല്‍ ലഭിച്ചിരിക്കുന്നത്. വിഡി സതീശന്റെ ഉറച്ച നിലപാട് കെസിയെ തളയ്ക്കുകയും ചെന്നിത്തലയെ വളര്‍ത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
































