തിരുവനന്തപുരം: കെ സുധാകരനെയും വി ഡി സതീശനെയും ഉന്നംവച്ച് കോണ്‍ഗ്രസില്‍ പുതിയ പടപ്പുറപ്പാട്. സുധാകരന്‍ ആര്‍എസ്‌എസ് ബന്ധം പരസ്യപ്പെടുത്തിയതോടെ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധിയാണ് പുതിയ സമവാക്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. സുധാകരനെ ഉന്നംവെച്ച് സതീശനെക്കൂടി തെറിപ്പിക്കുക എന്നതാണ് ലക്ഷ്യം. എ ഗ്രൂപ്പിലെയും ലീഗിലെയും ഒരു വിഭാഗത്തിന്റെ ആശീര്‍വാദവും ഈ നീക്കത്തിനുണ്ട്. ശശി തരൂരിനെ മുന്‍നിര്‍ത്തി പ്രചരിക്കുന്ന വാര്‍ത്തകളും ഇതിന്റെ ഭാഗമാണ്.
‘കേരളീയനായ തന്നെ അംഗീകരിക്കുന്നതിലും സ്വാഗതംചെയ്യുന്നതിലും സന്തോഷമുണ്ട്’ എന്ന തരൂരിന്റെ പ്രതികരണം ഇപ്പോഴത്തെ രാഷ്ട്രീയനീക്കം ശരിവെയ്ക്കുന്നു. തരൂര്‍ വരട്ടെയെന്നും എഐസിസി അധ്യക്ഷനാകാന്‍ മത്സരിച്ചതിലൊഴികെ ഒരു കാര്യത്തിലും വിയോജിപ്പില്ലെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. തരൂരിനെ ശരിയായി ഉപയോഗിക്കണമെന്നാണ് എം കെ രാഘവന്റെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെയും മറ്റും അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ തരൂരിന്റെ മലബാര്‍ സന്ദര്‍ശനത്തെ നേതാക്കള്‍ സംശയത്തോടെയാണ് കാണുന്നത്.
ലീഗിലെ പ്രബല വിഭാഗത്തിന് സുധാകരനോടും സതീശനോടും താല്‍പ്പര്യമില്ല. കെ സി വേണുഗോപാലാകട്ടെ തക്കംനോക്കിയിരിക്കുകയാണ്. സതീശനെ ക്ഷീണിപ്പിച്ചാലേ കെ സി വേണുഗോപാലിന് കേരളത്തിന്റെ ചുക്കാന്‍ കിട്ടൂ. സുധാകരനില്‍ ഇടഞ്ഞ ലീഗ് നേതാക്കളെ തണുപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനെപ്പോലും മറികടന്ന് വേണുഗോപാല്‍ ഇടപെട്ടതും ഇത് മുന്നില്‍ക്കണ്ടുതന്നെ.
ലീഗ് എംഎല്‍എ നജീബ് കാന്തപുരമാണ് 22ന് ശശി തരൂരിനെ പെരിന്തല്‍മണ്ണയിലും പാണക്കാട്ടും എത്തിക്കുന്നത്. സാദിഖലി ശിഹാബ് തങ്ങളെ കൂടാതെ കുഞ്ഞാലിക്കുട്ടിയെയും തരൂര്‍ കാണുന്നുണ്ട്. സര്‍ക്കാരിലും പാര്‍ട്ടിയിലും കെ കരുണാകരന്‍ അതിശക്തനായി വാണപ്പോഴും ലീഗിന്റെ ‘ശാസന’ങ്ങള്‍ നടപ്പാക്കാറുണ്ട്.