ന്യൂഡെല്‍ഹി : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നേക്കുമെന്ന ഭയത്തെ തുടര്‍ന്ന് ഹരിയാനയില്‍ എം എല്‍ എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കാകും എംഎല്‍എമാരെ മാറ്റുകയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോർട്ട് ചെയ്തത്. ഈ മാസം 10-നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ഒരു റിസോര്‍ട്ടില്‍ വ്യാഴാഴ്ച മുതല്‍ മുറികള്‍ ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എപ്പോഴാകും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എത്തിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇതുണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോർട്ട് ചെയ്തു.
ഹരിയാനയില്‍ രണ്ട് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റില്‍ വിജയിക്കാന്‍ കഴിയും. ഒരു സീറ്റില്‍ ബിജെപിയുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. രണ്ടാം സീറ്റില്‍ കോണ്‍ഗ്രസിന്റെ അജയ് മാകനെ വീഴ്ത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമ സ്ഥാപന മേധാവി കാര്‍ത്തികേയ ശര്‍മയെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അജയ് മാകനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം അതൃപ്തിയുണ്ട്. ഒപ്പം കാര്‍ത്തികേയ ശര്‍മയുടെ പിതാവിന്റെയും ഭാര്യാ പിതാവിന്റെയും കോണ്‍ഗ്രസ് ബന്ധവും കോണ്‍ഗ്രസിന് തലവേദനയാണ്. ഈ സാഹചര്യങ്ങളെല്ലാം പരമാവധി മുതലാക്കാനാണ് ബിജെപിയുടെ നീക്കം. ഇതെല്ലാം മുന്നില്‍ കണ്ടാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.