ന്യൂഡല്‍ഹി : ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറിക്കിടെ പരസ്യ പ്രതികരണങ്ങൾ തുടരുന്നതിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. മുതിർന്ന നേതാക്കൾ സംയമനം പാലിക്കണമെന്ന് ഹൈക്കമാൻഡ് വീണ്ടും നിർദ്ദേശിച്ചു. നേതാക്കളോട് സംസാരിക്കാൻ കെ.പി.സി.സി നേതൃത്വത്തിനും ഹൈക്കമാൻഡ് നിർദ്ദേശം നല്‍കി.
ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടും ഗ്രൂപ്പുകള്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് വീണ്ടും ഇടപെടല്‍. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അടുത്തയാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം. കെ.പി.സി.സി പുനസംഘടനയുമായി സഹകരിക്കണമെന്നും നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും താരിഖ് അറിയിക്കും. പുതിയ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകള്‍ വീണ്ടും പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്.
അതിനിടെ കെ.പി.സി.സി നേതൃത്വം ചർച്ചയ്ക്ക് മുൻ കയ്യെടുത്താൽ സഹകരിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുമെന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ച ചെയ്ത് തീർക്കണം. കോട്ടയം ഡി.സി.സി പ്രസിഡൻ്റ് ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് വിട്ട് നിന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.