ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനം ആരംഭിക്കാനിരിക്കെ വിദേശ നേതാക്കളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് വിദേശ നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് കേന്ദ്രം ആവശ്യപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി പാർലമെൻ്റ് കോംപ്ലക്സിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പരമ്പരാഗത രീതി പാലിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൊതുവേ, ഇന്ത്യ സന്ദർശിക്കുന്നവർ ആരായാലും ലോക്സഭാ പ്രതിപക്ഷ നേതാവുമായി ഒരു കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. വാജ്‌പേയി സർക്കാരിലും മൻമോഹൻ സിങ് സർക്കാരിലും ഇത് സംഭവിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“ഞാൻ വിദേശത്ത് പോകുമ്പോഴെല്ലാം പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ആളുകൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങളും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു, പക്ഷേ വിദേശ പ്രമുഖരെ കാണാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രാലയവും ഇപ്പോൾ ഇത് പിന്തുടരുന്നില്ല”- രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിൻ്റെ പ്രസ്താവനയെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശശി തരൂർ എംപി, വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ എല്ലാ കക്ഷികളെയും കാണാൻ ഇന്ത്യ സന്ദർശിക്കുന്ന നേതാക്കൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന എല്ലാ നേതാക്കളും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുന്ന നടപടിക്രമം ഉള്ളതാണെന്നും കോൺഗ്രസ് നേതാവും എംപിയുായ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.





























