തിരുവനന്തപുരം : ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണ്ണറെ കണ്ടു. നിയമസഭ പാസ്സാക്കിയ നിയമത്തിൽ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമമന്ത്രിയുടെ ന്യായീകരണങ്ങൾ വീണ്ടും തള്ളി. ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷം ഗവർണ്ണറെ കണ്ടത്. മുഖ്യമന്ത്രിക്കും ആർ.ബിന്ദുവിനുമെതിരായ ലോകായുക്തയിലുള്ള കേസുകളാണ് ഓർഡിനൻസിന് പിന്നില്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്. ഓർഡിനൻസ് ചട്ടവിരുദ്ധവും കോടതി വിധികളുടെ ലംഘനമാണെന്ന് വിവിധ കേസുകളുൾ ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ലോക്പാൽ നിലവിൽ വന്നിരിക്കെ സമാന നിയമത്തിൽ സംസ്ഥാനങ്ങൾക്ക് ഭേദഗതി വരുത്താനാകില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ ക്വാവാറണ്ടോ കേസ് നിലനിൽക്കുമെന്ന ജയലളിത കേസിലെ വിധിയും നിയമസഭ പാസ്സാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്ന് സുപ്രീം കോടതി വിധിയും ഉന്നയിച്ചാണ് നിയമമന്ത്രിയുടെ വാദങ്ങളെ പ്രതിപക്ഷം തള്ളുന്നത്. വിവാദം ശക്തമാകുമ്പോഴും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഓർഡിനൻസ് ചർച്ച ചെയ്തില്ല. ഓർഡിനൻസിനെതിരെ കാനം രാജേന്ദ്രൻ പരസ്യവിമർശനം ഉന്നയിച്ചെങ്കിലും സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ ഒന്നും പറഞ്ഞില്ല. ഗവർണ്ണറുടെ നിലപാട് അറിഞ്ഞ് തുടർനടപടി എന്നാണ് സർക്കാർ സമീപനം.