തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസിലെ മുന്‍ എം.എല്‍.എമാരും ചില നേതാക്കളും തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാതി. കെ.പി.സി.സി നിയോഗിച്ച കെ.എ ചന്ദ്രന്‍ കമ്മീഷന് മുന്നിലാണ് സ്ഥാനാര്‍ഥികളായിരുന്നവര്‍ പരാതിയുടെ കെട്ടഴിച്ചത്.
വര്‍ക്കലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ബി.ആര്‍.എം ഷഫീര്‍, നെടുമങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.എസ് പ്രശാന്ത്, കാട്ടാക്കട സ്ഥാനാര്‍ഥിയായിരുന്ന മലയിന്‍കീഴ് വേണുഗോപാല്‍, തിരുവനന്തപുരം സ്ഥാനാര്‍ഥിയായിരുന്ന വി.എസ് ശിവകുമാര്‍, പാറശാല സ്ഥാനാര്‍ഥിയായിരുന്ന അൻസജിത റസൽ എന്നിവരാണ് കമ്മീഷന് മുന്നില്‍ പരാതി നല്‍കിയത്.
മുന്‍ എംഎല്‍ എമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായ വര്‍ക്കല കഹാര്‍, പാലോട് രവി, എന്‍ ശക്തന്‍, എ.ടി ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയാണ് പ്രധാനമായുള്ള പരാതി. അതേസമയം തിരുവനന്തപുരം നിയമസഭ മണ്ഡലത്തില്‍ പരാജയത്തിന് കാരണക്കാരന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷാണെന്നാണ് വി.എസ് ശിവകുമാറിന്റെ പരാതി. ജയിക്കാന്‍ അനുകൂല സാധ്യതയുണ്ടായിരുന്ന ഈ മണ്ഡലങ്ങളില്‍ കാലുവാരി തോല്‍പ്പിച്ചെന്നാണ് സ്ഥാനാര്‍ഥികള്‍ കമ്മീഷനെ അറിയിച്ചത്. പാര്‍ട്ടിക്ക് വലിയതോതില്‍ നാണക്കേടുണ്ടാക്കിയ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുടെ പരാജയം കെ.പി.സി.സി ഉപസമിതി അന്വേഷിച്ച് വരികയാണ്.